തിരുവനന്തപുരം: ഒരുമാസത്തിലേറെയായി സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിലിരിക്കുന്ന ഉദ്യോഗാർഥികളുമായി ഇന്നു രാവിലെ 11ന് നിയമമന്ത്രി എ.കെ. ബാലന്റെ സാന്നിധ്യത്തിൽ ചർച്ച നടക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ ചർച്ചയിൽ തീരുമാനങ്ങൾ എന്തുതന്നെ കൈക്കൊണ്ടാലും ഉത്തരവായി ഇറക്കുക പ്രായോഗികമല്ല.
സിപിഒ, എൽജിഎസ് റാങ്ക് പട്ടികയിലുള്ളവരുമായാണു ചർച്ച. വെള്ളിയാഴ്്ച ഉച്ചയ്ക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ പത്രസമ്മേളനം പ്രഖ്യാപിക്കുമെന്ന സൂചനകൾ പുറത്തു വന്ന സമയത്താണ് സർക്കാരും ഉദ്യോഗാർഥികളുമായി ചർച്ചയ്ക്ക് സമയം നിശ്ചയിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെയുള്ള സ്പെഷൽ റൂൾ പുറപ്പെടുവിക്കണമെന്ന ആവശ്യം ചർച്ചയിൽ സിപിഒ റാങ്കുകാർ മുന്നോട്ടുവയ്ക്കും. കോടതിയിൽ നടക്കുന്ന കേസിൽ ഉദ്യേഗാർഥികൾക്ക് അനുകൂലമായി സർക്കാർ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും അവർ ഉന്നയിക്കും.
എൽജിഎസ് ഉദ്യോഗാർഥികളോട് തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യത്തിൽനിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സാധ്യമല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വാച്ചർമാരുടെ ജോലി സമയം പുനഃക്രമീകരിച്ച് കൂടുതൽ തസ്തിക സാധ്യമാക്കൽ, ഹയർസെക്കൻഡറിയിലെ ഒഎ തസ്തിക അനുവദിക്കൽ എന്നീ ആവശ്യങ്ങളിൽ അനുകൂല നിലപാടുണ്ടാകണമെന്നാണ് ആവശ്യം.
നൈറ്റ് വാച്ചർമാരുടെ ജോലിസമയം കുറയ്ക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം 2021 മാർച്ച് 31 മുൻപ് ക്രമീകരണം വരുത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്.
എൽജിഎസ് റാങ്ക് ഹോൾഡേഴ്സിന്റെ അനിശ്ചിതകാല നിരാഹാരം തുടരുകയാണ്.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് റിജു, ബിജേഷ് എന്നിവർ നിരാഹാരം അവസാനിപ്പിച്ചു. വിഷ്ണു (കോട്ടയം), അഖിൽ (കോഴിക്കോട്), മുഹമ്മദ് റസിൻ (കാസർഗോഡ്) എന്നിവർ നിരാഹാരം ആരംഭിച്ചു. ഉദ്യോഗാർഥികൾക്ക് പിന്തുണ നൽകി യൂത്ത് കോണ്ഗ്രസ് നടത്തുന്ന അനിശ്ചിതകാല നിരാഹാരവും തുടരുകയാണ്.
ഉദ്യോഗാർഥികളുമായുള്ള മന്ത്രിതല ചർച്ച ഇന്ന്; തീരുമാനം ഉത്തരവായി ഇറക്കാനാവില്ല
12:52 AM Feb 28, 2021 | Deepika.com