കൊച്ചി: പാലാ സീറ്റിന്റെ പേരില്‍ മാണി സി. കാപ്പന് എന്‍സിപി വിട്ടെങ്കിലും പാര്‍ട്ടിയിലെ അസ്വാരസ്യങ്ങൾ അടങ്ങുന്നില്ല. ഏഴുതവണ മത്സരിച്ച മന്ത്രി എ.കെ. ശശീന്ദ്രനെതിരേ കാപ്പന് അനുകൂലികളായ ഒരുവിഭാഗവും പാർട്ടിയിലെ ശശീന്ദ്രന് വിരുദ്ധ ഗ്രൂപ്പും സംയുക്തമായി പടയൊരുക്കം ആരംഭിച്ച സാഹചര്യത്തിൽ ഇന്നു കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന എക്സിക്യൂട്ട് യോഗം നിര്‍ണായകമാകും.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ശശീന്ദ്രനെ മാറ്റിനിര്ത്തണമെന്നാവശ്യപ്പെട്ട സംസ്ഥാന ഭാരവാഹിയായ ജയനെ പുറത്താക്കിയിരുന്നു. ഇന്നു നടക്കുന്ന യോഗത്തില്‍ ഇതേ ആവശ്യമുന്നയിച്ചു കോഴിക്കോട് ജില്ലാ കമ്മിറ്റിയും പോഷകസംഘടനാ ഭാരവാഹികളും രംഗത്തു വന്നേക്കും. 104 പേരാണ് സംസ്ഥാന എക്സിക്യൂട്ടീവിലുള്ളത്. ഇതില്‍ 30 ഓളം പേര് മാണി സി. കാപ്പനൊപ്പം പോയി. ബാക്കിയുള്ളവരില്‍ 40 ഓളം പേര് ശശീന്ദ്രനെതിരേ ശക്തമായ നിലപാടെടുക്കാനാണ് സാധ്യത. സ്ഥാനാര്‍ഥി നിർണയംതന്നെയാണു യോഗത്തിലെ മുഖ്യ അജണ്ട.
തുടര്‍ച്ചയായി എലത്തൂരില്‍ മത്സരിക്കുന്ന എ.കെ. ശശീന്ദ്രന് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്നു കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹണി ട്രാപ്പ് വിവാദത്തിൽപ്പെട്ട ശശീന്ദ്രന് വീണ്ടും സ്ഥാനാര്‍ഥിയായാല്‍ എല്‍ഡിഎഫിന് എലത്തൂർ നഷ്ടമാകുമെന്നും സിപിഎം എലത്തൂര്‍ എടുത്തശേഷം പകരം കുന്ദമംഗലം എൻസിപിക്കു നല്‍കണമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടതായും സൂചനയുണ്ട്.
എന്‍സിപിയിൽ ശശീന്ദ്രനെതിരേ പടയൊരുക്കം
12:09 AM Feb 28, 2021 | Deepika.com