തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കി യുഡിഎഫ്. ഘടകകക്ഷികളുമായുള്ള ചർച്ചയുടെ ഒരു റൗണ്ട് കൂടി യുഡിഎഫ് നേതൃത്വം ഇന്നലെ നടത്തി. ഇന്നും നാളെയും ചർച്ചകൾ തുടരും. കേരള കോണ്‍ഗ്രസ്- ജോസഫുമായുള്ള സീറ്റ് വിഭജന ചർച്ചയാണ് ഇനി കാര്യമായി തുടരേണ്ടത്.
തിങ്കളാഴ്ച കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗവുമായി ചർച്ച പൂർത്തിയാക്കിയശേഷം മൂന്നിന് യുഡിഎഫ് ചേർന്ന് അന്തിമ പ്രഖ്യാപനം നടത്തും.
മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കും അന്നത്തെ യോഗത്തിൽ അന്തിമരൂപം നൽകും. കോണ്‍ഗ്രസ് സ്ഥാനാർഥി ചർച്ചകൾക്കായി തൊട്ടടുത്ത ദിവസം തന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള നേതാക്കൾ ഡൽഹിക്ക് തിരിക്കും. മാർച്ച് 10നകം സ്ഥാനാർഥി പ്രഖ്യാപനം നടത്താനാകുമെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ.
പി.ജെ. ജോസഫ് കോവിഡ് ബാധിതനായി ചികിത്സയിലായതിനാൽ കേരള കോണ്‍ഗ്രസുമായി ഇന്നലെ നടത്താനിരുന്ന ഉഭയകക്ഷി ചർച്ച മാറ്റുകയായിരുന്നു. ആർഎസ്പി, കേരള കോണ്‍ഗ്രസ്- ജേക്കബ് അടക്കമുള്ളവരുമായി ഇന്നലെ ചർച്ച നടത്തി. കഴിഞ്ഞ തവണ അഞ്ചിടത്ത് മത്സരിച്ച ആർഎസ്പി രണ്ട് സീറ്റ് അധികം ചോദിച്ചു. കഴിഞ്ഞ തവണത്തെ ഒന്നിന് പുറമേ ഒരെണ്ണം അധികമായി ജേക്കബ് വിഭാഗവും ചോദിച്ചു. കഴിഞ്ഞ തവണ പാർട്ടിക്ക് അനുവദിച്ച തരൂർ അവസാന നിമിഷം കോണ്‍ഗ്രസിന് വേണ്ടി മടക്കി നൽകിയ കാര്യവും ഓർമിപ്പിച്ചു.
പീരുമേട്, കുട്ടനാട്, കുന്നംകുളം സീറ്റുകളിൽ ഒന്ന് നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, സീറ്റിന്റെ കാര്യത്തിൽ കഴിഞ്ഞ തവണത്തെ നില പാലിക്കണമെന്ന് ഇരുകൂട്ടരോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്- ജേക്കബ് അടുത്ത ദിവസം യോഗം ചേർന്ന് രണ്ടു സീറ്റ് ആവശ്യപ്പെടും. പിറവം സീറ്റിൽ അനൂപ് ജേക്കബിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കും.
സീറ്റ് വിഭജന ചർച്ച വേഗത്തിലാക്കി യുഡിഎഫ്
02:10 AM Feb 27, 2021 | Deepika.com