തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്നു മുന്നണികൾ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ നേതാക്കൾ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനവും നടത്തി. തെരഞ്ഞെടുപ്പിനെ നേരിടാൻ കോണ്‍ഗ്രസും യുഡിഎഫും പൂർണ സജ്ജമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തികഞ്ഞ ശുഭപ്രതീക്ഷയും ആത്മവിശ്വാസവുമാണ് കോണ്‍ഗ്രസിനുള്ളതെന്നും റിക്കാർഡ് ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനത്തിൽ പ്രാഥമികഘട്ട ചർച്ചകൾ പൂർത്തിയായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ സീറ്റ് വിഭജന ചർച്ചകൾ ത്വരിതഗതിയിൽ പൂർത്തിയാക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്നും പത്തുസീറ്റുകളിൽ ബിജെപിയെ ജയിപ്പിക്കാനുള്ള അണിയറ നീക്കമാണ് സിപിഎം നടത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് പൂർണ സജ്ജമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
തെരഞ്ഞെടുപ്പ് നേരിടാൻ എൽഡിഎഫ് സജ്ജമാണെന്ന് ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവൻ പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. സംസ്ഥാന സർക്കാരിന്റെ അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ തന്നെയാണ് എൽഡിഎഫിന്റെ കരുത്ത്. വികസന മുന്നേറ്റ ജാഥയിൽ വലിയ ജനകീയ പിന്തുണയാണ് ദൃശ്യമായത്. നാട് വിവാദങ്ങൾക്കൊപ്പമല്ല, വികസനത്തിനൊപ്പമാണെന്ന് തെളിയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
എൻഡിഎയും തെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇനി യുദ്ധക്കളത്തിലേക്ക് ഇറങ്ങുകയാണ്. ഒരാഴ്ച്ചയ്ക്കുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നു സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പിനു സജ്ജമായി മൂന്നു മുന്നണികളും
01:50 AM Feb 27, 2021 | Deepika.com