തിരുവനന്തപുരം: വിദേശത്തുനിന്നു വരുന്ന പ്രവാസികൾക്ക് വിമാനത്താവളങ്ങളിൽ സൗജന്യമായി ആർടിപിസിആർ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർബന്ധമാക്കിയതോടെ വിദേശത്തു നിന്നും എത്തുന്ന പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറച്ച് ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
വിമാനത്താവളങ്ങളിലെ പരിശോധന കർശനമാക്കണമെന്നാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള നിർദേശം. അതിനാൽ പരിശോധന നടത്താതിരിക്കാനാകില്ലെന്നു മന്ത്രി പറഞ്ഞു. വരുന്ന പ്രവാസികളുടെ പരിശോധന സംസ്ഥാന സർക്കാർ സൗജന്യമായി നടത്തി ഫലം ഉടൻ തന്നെ അയച്ചുകൊടുക്കും. കേരളത്തിനു ശാസ്ത്രീയമായി കോവിഡിനെ പ്രതിരോധിക്കാൻ സാധിച്ചു. ജനങ്ങളുടെ പൂർണ പിന്തുണകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട നിലയിൽ കേരളത്തിന് പ്രതിരോധിക്കാനായതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗമുണ്ടാകുന്നുവെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് 31 ശതമാനം വർധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എയർപോർട്ട് നിരീക്ഷണം കർശനമാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയത്.
വിമാനത്താവളങ്ങളിൽ സൗജന്യമായി ആർടിപിസിആർ പരിശോധന നടത്തുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള സ്വാഗതം ചെയ്തു. വിദേശത്തുനിന്ന് വരുന്ന പ്രവാസികൾക്ക് വിമാനത്താവളങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടത്തണമെന്ന് വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്ന പ്രതിരോധ കുത്തിവയ്പ്പെടുത്ത പ്രവാസികൾക്കു ഏഴു ദിവസത്തെ ക്വാറന്റൈൻ വ്യവസ്ഥ ഒഴിവാക്കണമെന്നും വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കു വിമാനത്താവളങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന
01:50 AM Feb 27, 2021 | Deepika.com