തിരുവനന്തപുരം: അന്തരിച്ച കവി വിഷ്ണുനാരായണൻ നന്പൂതിരിക്ക് സാംസ്കാരിക കേരളം വിടനൽകി. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. മകൾ അദിതിയുടെ മകൻ ഗൗതം കൃഷ്ണൻ, ചെറുമകൾ ഗായത്രി കൃഷ്ണന്റെ മകൻ നാലുവയസുള്ള ദേവപ്രകാശ്, മകൾ അപർണയുടെ മകൻ നാരായണൻ കക്കാട് എന്നിവരാണ് അന്ത്യകർമങ്ങൾ ചെയ്തത്. ഭാര്യ സാവിത്രി, മക്കളായ അദിതി, അപർണ എന്നിവരും അന്ത്യകർമങ്ങളിൽ പങ്കെടുത്തു.
ആണ്മക്കളില്ലാത്ത വിഷ്ണുനാരായണൻ നന്പൂതിരി ഉപനയനം നടത്തിയ ബന്ധുവായ സതീഷ് പ്രധാന കാർമികനായി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾക്കു ശേഷമായിരുന്നു വിഷ്ണുനാരായണൻ നന്പൂതിരിയുടെ സംസ്കാരം നടന്നത്. തൈക്കാട്ടെ വസതിയായ ശ്രീവള്ളിയിലും തൈക്കാട് ഭാരത് ഭവനിലും വിഷ്ണുനാരായണൻ നന്പൂതിരിയുടെ ഭൗദികശരീരം പൊതുദർശനത്തിനു വച്ചപ്പോൾ നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഡോ.ശശി തരൂർ എം.പി, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ജോണി കുരുവിള തുടങ്ങിയവർ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു.
വിഷ്ണുനാരായണൻ നന്പൂതിരിക്കു വിട
01:50 AM Feb 27, 2021 | Deepika.com