ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇടതുപക്ഷം കളത്തിൽ സജീവമായപ്പോൾ എങ്ങനെയും ഭരണം തിരിച്ചു പിടിക്കാനുള്ള സർവ ആയുധങ്ങളും പുറത്തെടുക്കുകയാണു യുഡിഎഫ്. ഭരണം പിടിച്ചില്ലെങ്കിൽ പാർട്ടിയും മുന്നണിയും തന്നെ അപ്രസക്തമാകുമെന്ന തിരിച്ചറിവ് അവർക്കിടയിൽ മുന്പൊരിക്കലുമില്ലാത്ത ഐക്യവും ജാഗ്രതയും പകരുകയാണ്. കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി നിയമസഭയിൽ അക്കൗണ്ട് തുറന്ന ബിജെപി കേരളത്തിൽ വലിയ സ്വപ്നങ്ങളാണു കാണുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറാൻ അവരും സർവതന്ത്രങ്ങളും പയറ്റും.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ നിലനിർത്താനായാൽ ഭരണത്തുടർച്ച നേടാമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. വ്യത്യസ്ത വിഭാഗങ്ങളുടെ പിന്തുണ പിടിച്ചുപറ്റാൻ ഒട്ടനവധി ഭരണനടപടികളും അവർ ഭരണത്തിന്റെ അവസാനനാളുകളിൽ കൈക്കൊണ്ടു. മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം, സംവരണം നിഷേധിക്കപ്പെട്ടിരുന്ന നാടാർ വിഭാഗങ്ങൾക്കു സംവരണം തുടങ്ങിയ നടപടികൾ മുന്നണിയുടെ സാമൂഹ്യ അടിത്തറ വിപുലപ്പെടുത്താൻ സഹായിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
ക്ഷേമപെൻഷനുകൾ വർധിപ്പിച്ചതുൾപ്പെടെയുള്ള നടപടികൾ പാവപ്പെട്ടവർക്കിടയിൽ പിന്തുണ വർധിപ്പിക്കാൻ സഹായകരമാകുമെന്നും കണക്കുകൂട്ടലുണ്ട്. ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ചു തന്നെയാണവർ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഭൂരിപക്ഷ വർഗീയത ഉയർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപം കേൾക്കാൻ തക്കവിധമുള്ള പ്രസ്താവനകൾ അവരുടെ നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായി.
തദ്ദേശ തെരഞ്ഞെടുപ്പു ഫലം യുഡിഎഫിന് ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആയിരുന്നു. മുന്നണിയുടെ തലപ്പത്തുള്ളവർ മുതൽ സാധാരണക്കാരായ പ്രവർത്തകർ വരെ അങ്കലാപ്പിലായ തെരഞ്ഞെടുപ്പു ഫലമായിരുന്നു അത്. ഏതായാലും ഉണർന്നു പ്രവർത്തിച്ച പാർട്ടി ദ്രുതഗതിയിൽ നടത്തിയ നീക്കങ്ങളിലൂടെ കളം നിറഞ്ഞു നിൽക്കുന്നതിൽ വിജയിച്ചു. ഉമ്മൻ ചാണ്ടിയെ മുന്നണിയുടെ നേതൃത്വത്തിലേക്കു കൊണ്ടു വന്ന നീക്കം ഗുണകരമായെന്ന വിലയിരുത്തലുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ ഐശ്വര്യ കേരള യാത്രയിലെ ജനപങ്കാളിത്തം മുന്നണിക്കാകെ ഉണർവും ആത്മവിശ്വാസവും പകർന്നു. യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടു വന്ന ആഴക്കടൽ മത്സ്യബന്ധന വിവാദം ഭരണപക്ഷത്തെയും ഉലച്ചു. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനവും യുഡിഎഫിന് ഉണർവും ഉന്മേഷവും പകർന്നു നൽകി.
കോണ്ഗ്രസ് മുസ്ലിംലീഗിനു വിധേയപ്പെടുന്നു എന്ന തരത്തിലുള്ള സിപിഎം പ്രചാരണം രാഷ്ട്രീയ തിരിച്ചടിക്കു കാരണമാകുമെന്ന ആശങ്ക കോണ്ഗ്രസിനുണ്ടായിരുന്നു. ശബരിമല വിഷയം വീണ്ടും ഉയർത്തി എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയായിരുന്നു യുഡിഎഫിന്റെ തിരിച്ചടി. ഒടുവിൽ ശബരിമല പ്രക്ഷോഭത്തിന്റെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് ശബരിലയുടെ പ്രഹരശേഷി നേരിട്ടനുഭവിച്ച ബോധ്യത്തിൽ നിന്നാകാം. അടിത്തറ ഇളകാതെ നിലനിർത്തുക എന്ന വെല്ലുവിളി ഇപ്പോഴും യുഡിഎഫിനു മുന്നിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുൻനിര നേതാക്കളുടെ ജനപ്രീതിയിലാണു ബിജെപിയുടെ പ്രതീക്ഷയത്രയും. കേരളത്തിൽ വളരുന്ന പാർട്ടി എന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ അവർ വിജയിച്ചു. അതു വോട്ടായി മാറിയില്ലെങ്കിൽ അവരുടെ ഭാവിയെയും അതു ബാധിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമതു വന്ന മണ്ഡലങ്ങളുൾപ്പെടെ ഒരു ഡസൻ മണ്ഡലങ്ങളിൽ അവർ പ്രതീക്ഷ വയ്ക്കുന്നു. ശക്തരായ ഘടകകക്ഷികളില്ലാത്തതും പാർട്ടിക്കുള്ളിലെ തമ്മിലടിയും അവരുടെ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കുന്ന പ്രശ്നങ്ങളാണ്.
എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പു യാത്രകൾ പൂർത്തിയാക്കി അണികളെ തെരഞ്ഞെടുപ്പിനു സജ്ജരാക്കിക്കഴിഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന യാത്ര നടന്നു വരുന്നു. എൽഡിഎഫും യുഡിഎഫും സീറ്റ് വിഭജനത്തിനുള്ള പ്രാഥമിക ഘട്ടം പൂർത്തിയാക്കി. കടുത്ത തർക്കങ്ങളിലേക്കു പോകാതെ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും. എൻഡിഎയിൽ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും സംബന്ധിച്ച ചർച്ചകൾ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്.
ഒരു വശത്തു വികസനനേട്ടങ്ങളും മറുവശത്തു ഭരണക്കാർക്കെതിരായ ആരോപണങ്ങളും അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതിൽ ഏതിനൊപ്പം ജനം നിൽക്കുമെന്നു തീരുമാനിക്കപ്പെടുക ഇനിയുള്ള ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയുമാകും. ഇതെല്ലാം മാറ്റിവച്ച് ജാതി, മത, വർഗീയ വിഷയങ്ങളിലേക്കു പ്രചാരണം വഴി മാറുന്ന അപകടകരമായ സ്ഥിതിയിലേക്കു സംസ്ഥാനരാഷ്ട്രീയം മാറുമോ എന്നു ഭയപ്പെടേണ്ട സ്ഥിതിയും ഇത്തവണയുണ്ട്.
സാബു ജോണ്