തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചു വർഷം കൊണ്ടു നടപ്പാക്കിയത് അസാധ്യമെന്നു കരുതിയിരുന്ന കാര്യങ്ങളാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം നയിച്ച എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാ ജാഥയുടെ സമാപന സമ്മേളനം നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം നടക്കില്ലെന്നു കരുതിയ ഓരോ പദ്ധതികളും എൽഡിഎഫ് സർക്കാർ നടപ്പാക്കി. സർക്കാർ ശരിയായി പ്രവർത്തിച്ചോ ഇല്ലയോ എന്നു വിലയിരുത്തേണ്ടത് ജനങ്ങളാണ്. ജനങ്ങൾ വിലയിരുത്തട്ടെ. ജനങ്ങളുടെ നിസഹായതയിൽ തലയിൽ കൈവച്ച് കരയുന്ന സർക്കാരല്ല വേണ്ടത്, പരിഹാരമാണ്.
അതിനു സർക്കാരിനു സാധിച്ചോ എന്നും ജനങ്ങൾ വിലയിരുത്തട്ടെ. ഓഖി, നിപ, പ്രളയം, കാലവർഷക്കെടുതി, കോവിഡ് എന്നിങ്ങനെ നിരവധി പ്രതിസന്ധികളാണു സർക്കാരിനു മുന്നിലുണ്ടായത്. എന്നാൽ നമുക്ക് എല്ലാറ്റിനെയും നേരിടാൻ സാധിച്ചു. തൊഴിലില്ലായ്മയെ മറികടക്കാൻ നൂതന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. അതേസമയം ഇതൊന്നും പ്രതിപക്ഷത്തിനു തീരെ രുചിക്കുന്നില്ല. എന്നാൽ വലിയ തോതിലുള്ള സംതൃപ്തി ജനങ്ങളിലുണ്ട്. സർക്കാരിനെ ആക്ഷേപിക്കുന്നതു വഴി പ്രതിപക്ഷം ആക്ഷേപിക്കുന്നതു ജനങ്ങളെയാണ്.
എൽഡിഎഫ് പ്രകടന പത്രികയിലെ എല്ലാം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോയത്. നാലു വർഷമായപ്പോൾ പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണം പൂർണമായി നടപ്പാക്കിക്കഴിഞ്ഞു. ഇതാണ് എൽഡിഎഫ്. ചെയ്യാൻ പറ്റുന്നതേ പറയൂ. പറഞ്ഞാൽ ചെയ്തിരിക്കും. ഇത് ജനങ്ങൾക്കു ബോധ്യമാണ്. അവർ പൂർണമായി ഉൾക്കൊള്ളുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുയർന്ന ആക്ഷേപങ്ങൾ അനാവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിൽ ആദ്യം കാണേണ്ടത് എൽഡിഎഫ് സർക്കാർ എൽഡിഎഫ് നയം അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നതാണ്. ഇക്കാര്യത്തിലുള്ള നയം എന്താണെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്ഗ്രസിന്റെ കേന്ദ്രഭരണകാലത്താണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന നിലപാടെടുത്തത്. ഇതിനെതിരേ എൽഡിഎഫ് എംപിമാർ രംഗത്തെത്തിയിരുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശശക്തികൾ വരാൻ പാടില്ലെന്നാണ് എൽഡിഎഫ് നയം. ഇതനുസരിച്ച് മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. നയപരമായി എൽഡിഎഫ് അംഗീകരിക്കാത്ത കാര്യം നടപ്പാക്കില്ലെന്ന് എൽഡിഎഫിനെ അറിയാവുന്ന എല്ലാവർക്കും അറിയാം. അവർ സർക്കാർ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽ എത്തിയെന്നാണ് പറയുന്നത്. നിക്ഷേപ സംഗമത്തിൽ എത്തി എന്നതുകൊണ്ട് അവർക്കു നേരെ നിക്ഷേപം നടത്താനാകില്ല. കെഎസ്ഐഡിസി ഒരു പ്രത്യേക തരം എംഒയുവിൽ ഒപ്പിട്ടു. എന്നാൽ ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി അറിഞ്ഞിട്ടില്ല. ഇത് ഫെബ്രുവരി രണ്ടിനാണ് ഒപ്പിട്ടതെന്നു പറയുന്നു. ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചു. എന്നാൽ ഒപ്പിട്ടത് സർക്കാർ യഥാർഥത്തിൽ അറിഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് ഈ വിഷയം ഉയർത്തിക്കൊണ്ടു വന്നു. എന്നാൽ സർക്കാർ മടിച്ചു നിന്നില്ല. എംഒയു റദ്ദാക്കാൻ നിർദേശം നൽകി.
എംഒയു വയ്ക്കാൻ ഉണ്ടായ സാഹചര്യം പരിശോധിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.പി.ജയരാജൻ, മേയർ ആര്യ രാജേന്ദ്രൻ, ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം, സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, എൽഡിഎഫ് നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, വി.ശിവൻകുട്ടി, ജോസ് കെ.മാണി തുടങ്ങിയവർ പ്രസംഗിച്ചു.
നടപ്പാക്കിയത് അസാധ്യമെന്നു കരുതിയിരുന്ന കാര്യങ്ങൾ: മുഖ്യമന്ത്രി
12:41 AM Feb 27, 2021 | Deepika.com