തിരുവനന്തപുരം: ഒരുമാസത്തിലധികമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികളുടെ ആവശ്യങ്ങളിൽ തീരുമാനം ആകാത്തതിനെ തുടർന്ന് സമരം തുടരും.
ഇന്നലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നെങ്കിലും സമരം അവസാനിപ്പിക്കേണ്ടെന്ന നിലപാടിലാണ് റാങ്ക് ഹോൾഡേഴ്സ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മന്ത്രിതലത്തിലുള്ള ചർച്ച നടത്താൻ സർക്കാർ തയാറായിരുന്നില്ല. ഏറ്റവുമൊടുവിൽ 28 ന് മന്ത്രി എ.കെ. ബാലന്റെ സാനിധ്യത്തിൽ ചർച്ച നടത്താമെന്ന അറിയിപ്പാണ് ഉദ്യോഗാർഥികൾക്ക് ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ ഈ ചർച്ചയിൽ എന്തെങ്കിലും തീരുമാനം ഉണ്ടാവുമോ എന്ന കാര്യത്തിൽ വ്യക്തതയുമില്ല. എൽജിഎസ്, സിപിഒ ഉദ്യോഗാർഥികളുമായി നാളെ രവിലെ 11 ന് മന്ത്രി ബാലന്റെ നേതൃത്വത്തിലാണ് ചർച്ച.
സമരത്തിന്റെ തുടക്കം മുതലേ സർക്കാർ സമരത്തോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചുപോന്നത്. എന്നാൽ സമരത്തിന് പൊതുജനങ്ങൾക്കിടയിൽ നിന്നും കൂടുതൽ സ്വീകാര്യത ലഭിച്ചതോടെ ഒടുവിൽ സർക്കാർ ചർച്ചയക്ക് തയാറാവുകയയായിരുന്നു.
ആവശ്യങ്ങളെല്ലാം നേരത്തെ തന്നെ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർക്ക് മുന്നിൽ അവതരിപ്പിച്ചതാണെന്നും കൂടുതലായൊന്നും ആവശ്യപ്പെടാനില്ലെന്നുമാണ് എൽജിഎസ് ഉദ്യോഗാർഥികളുടെ നിലപാട്. ശുഭ പ്രതീക്ഷയിലാണ് ചർച്ചക്ക് പോവുകന്നത്.
അനുകൂലമായ തീരുമാനമുണ്ടായാൽ സമരത്തിൽ നിന്ന് പിൻമാറുമെന്നും ഇക്കാര്യം തുടക്കം മുതലേ തങ്ങൾ പറയുന്നതാണെന്നും സമരക്കാർ കൂട്ടിച്ചേർക്കുന്നു.
ഇന്ന് രാത്രി സമരത്തിനാണ് സിപിഒ റാങ്ക് ഹോൾഡേഴ്സ്. മാർച്ച് രണ്ടിന് സിപിഒ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കുകയാണ്. നിയമനങ്ങളുടെ കാര്യത്തിൽ അധികൃതർ കള്ളം പറയുകയാണ്. രാഷ്ട്രീയ വിരോധം മൂലം തങ്ങളോട് പകപോക്കുന്നു. ആരുടെയും ഔദാര്യത്തിന് വേണ്ടിയല്ല, അവകാശങ്ങൾക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും ഇവർ പറയുന്നു.
റാങ്ക് ഹോൾഡർമാരുടെ ആവശ്യങ്ങളിൽ തീരുമാനമായില്ല; സമരം തുടരും
12:41 AM Feb 27, 2021 | Deepika.com