ചേർത്തല: വയലാറിൽ എസ്ഡിപിഐ-ആർഎസ്എസ് സംഘർഷത്തിൽ യുവാവ് വെട്ടേറ്റുമരിച്ച സംഭവത്തിൽ എട്ട് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആർഎസ്എസ് മുഖ്യശിക്ഷക് വയലാർ പഞ്ചായത്ത് നാലാംവാർഡ് തട്ടാംപറന്പ് രാധാകൃഷ്ണന്റെയും രാജേശ്വരിയുടെയും ഏകമകൻ നന്ദുകൃഷ്ണ(22)യാണ് കൊല്ലപ്പെട്ടത്.
സംഭവുമായി ബന്ധപ്പെട്ട് ചേർത്തല നഗരസഭ എട്ടാം വാർഡ് വെളിയിൽ സുനീർ (39), അരൂക്കുറ്റി ഏഴാം വാർഡ് ദാരുൽസിറ യാസർ (32), വയലാർ നാലാം വാർഡ് മുക്കാത്തു വീട്ടിൽ അബ്ദുൾ ഖാദർ (52), എഴുപുന്ന ആറാം വാർഡ് പൊക്കംതറ മുഹമ്മദ് അനസ് (24), ചേർത്തല നഗരസഭ എട്ടാം വാർഡ് വെളിയിൽ അൻസിൽ (33), പാണാവള്ളി ആറാം വാർഡ് വെളിംപറന്പിൽ റിയാസ് (38), അരൂർ പഞ്ചായത്ത് 12ാം വാർഡ് വരേകാട് നിഷാദ് (32), ചേർത്തല നഗരസഭ 30ാം വാർഡ് വെളിചിറ ഷാബുദ്ദീൻ (49) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് പോലീസ് ആയുധങ്ങൾ പിടിച്ചെടുത്തു.
കൊലപാതകം, കൊലപാതക ശ്രമം, ആയുധം കൈയിൽ വയ്ക്കൽ, സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ബുധനാഴ്ച രാത്രി എട്ടിന് നാഗംകുളങ്ങര കവലയിൽ സംഘർഷത്തിനിടെയാണ് നന്ദുകൃഷ്ണയ്ക്കും സുഹൃത്ത് കെ.എസ്. നന്ദുവിനും വെട്ടേറ്റത്. താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും നന്ദുകൃഷ്ണ മരിച്ചു. മൃതദേഹം കോവിഡ് ടെസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം വയലാറിലെ വീട്ടിൽ സംസ്കരിച്ചു.
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിൽ ചേർത്തലയിൽ പരക്കെ അക്രമം അരങ്ങേറി. ചേർത്തല, അന്പലപ്പുഴ താലൂക്കുകളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; എട്ട് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ
12:56 AM Feb 26, 2021 | Deepika.com