തിരുവനന്തപുരം: നരേന്ദ്രമോദി ആകാശം വിറ്റു തുലയ്ക്കുന്പോൾ പിണറായി വിജയൻ വിദേശകുത്തകകൾക്ക് കടൽ വിറ്റ് തുലയ്ക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മത്സ്യസന്പത്ത് അമേരിക്കൻ കുത്തക കന്പനിക്ക് തീറെഴുതാനും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാനുമുള്ള ഇടതു സർക്കാരിന്റെ ഗൂഢപദ്ധതി പ്രതിപക്ഷം കൈയൊടെ പിടിച്ചതുകൊണ്ടാണ് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണം, ഇഎം സിസി കരാറിൽ ജുഡീഷൽ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പൂന്തുറയിൽ നടത്തിയ സത്യഗ്രഹത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
കടലിൽ പോയാൽ മത്സ്യം ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. അതിനിടയിലാണ് പിടിക്കുന്ന മൽസ്യത്തിന്റെ അഞ്ച് ശതമാനം സംസ്ഥാന സർക്കാരിന് നൽകണമെന്ന ഓർഡിനൻസ് ഇറക്കിയത്. അതോടൊപ്പമാണ് അമേരിക്കൻ കുത്തക കന്പനിയായ ഇ എം സി സിക്ക് കേരളത്തിന്റെ മത്സ്യ സന്പത്ത് തീറെഴുതാനുള്ള നീക്കം സർക്കാർ നടത്തിയത്. മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ കന്പനി പ്രതിനിധികളുമായി ചർച്ച നടത്തിയതോടെയാണ് 5000 കോടിയുടെ കരാറിന് അരങ്ങ് ഒരുങ്ങിയത്. പദ്ധതി നടപ്പായിരുന്നെങ്കിൽ കേരളത്തിന്റെ തീരത്തെ മത്സ്യ സന്പത്ത് മുഴുവൻ കൊള്ളയടിക്കപ്പെടുമായിരുന്നു.
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, യു ഡി എഫ് കണ്വീനർ എം.എം. ഹസൻ, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, എം പിമാർ, യുഡിഎഫ്, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെയായിരുന്നു സത്യഗ്രഹം.
ആഴക്കടൽ കരാർ: പൂന്തുറയിൽ ചെന്നിത്തലയുടെ സത്യാഗ്രഹം
12:56 AM Feb 26, 2021 | Deepika.com