തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള എച്ച്എസ്എ ഇംഗ്ലീഷ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല ധർണാ സമരം ആരംഭിച്ചു. സംസ്ഥാനത്തെ ഗവണ്മെന്റ് ഹൈസ്കൂളുകളിൽ പത്താം ക്ലാസിലെങ്കിലും യോഗ്യതയുള്ള ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുക, സംസ്ഥാനത്തെ 344 ഗവണ്മെന്റ് ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകരുടെ തസ്തിക സൃഷ്ടിക്കുക, സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
നിലവിലെ റാങ്ക് പട്ടികയിൽ നിന്നും എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നും ഒരു നിയമനം പോലും നടന്നിട്ടില്ലെന്നു എച്ച്എസ്എ ഇംഗ്ലീഷ് റാങ്ക് ഹോൾഡറായ കെ.പി.ജിഷ്ണു പറഞ്ഞു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒന്നു വീതവും ഇടുക്കി, തൃശൂർ ജില്ലകളിൽ രണ്ടു വീതവുമാണ് നിയമനം നടന്നത്.
ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതിന് മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ മതിയാകില്ലെന്നു കണ്ടാണ് 2002ൽ എച്ച്എസ്എ ഇംഗ്ലീഷ് തസ്തിക സർക്കാർ ഹൈസ്കൂളുകളിൽ അനുവദിച്ചത്. എന്നാൽ അഞ്ച് ഡിവിഷനുകൾ വേണമെന്ന നിബന്ധനയാണ് മിക്ക സ്കൂളുകളിലും ഇംഗ്ലീഷ് അധ്യാപക തസ്തിക ഇല്ലാതാക്കിയത്. മൂന്നു ഡിവിഷനുകൾ ഉള്ള ഹൈസ്കൂളുകളിൽ മലയാളത്തിനും ഹിന്ദിക്കും ഫിസിക്കൽ സയൻസിനും സോഷ്യൽ സയൻസിനും ഗണിത ശാസ്ത്രത്തിനും അതത് വിഷയങ്ങളിൽ തസ്തിക അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നിൽ എച്ച്എസ്എ റാങ്ക് ഹോൾഡർമാരുടെ അനിശ്ചിതകാല സമരം
12:56 AM Feb 26, 2021 | Deepika.com