തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർഥികളുടെ പ്രതിനിധികളുമായി സർക്കാർ നടത്തിയ ഉദ്യോഗസ്ഥതല ചർച്ചയിലുണ്ടായ തീരുമാനങ്ങൾ ഉത്തരവായി പുറത്തിറങ്ങി.
എന്നാൽ, സമരം അവസാനിപ്പിക്കുന്നതിനുള്ള യാതൊരു ഉറപ്പുകളും ഉത്തരവിലില്ലെന്നും അതുകൊണ്ടു സമരം അവസാനിപ്പിക്കില്ലെന്നും എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. കൃത്യമായ ഉറപ്പുകളുള്ള ഉത്തരവ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. സർക്കാരിന്റേത് ഉത്തരവായി കാണാൻ കഴിയില്ല. ഏതൊക്കെ തസ്തികകളാണ് അവദിച്ചിട്ടുള്ളത്, എത്രത്തോളം ഒഴിവുകളുണ്ട് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുംവരെ സമരം തുടരുമെന്നും ഉദ്യോഗാർഥികൾ പറയുന്നു.
സിവിൽ പോലീസ് ഓഫീസർ തസ്തികയുടെ ലിസ്റ്റിൽ നിന്നും 7,580 പേരിൽ 5,609 പേർക്കു പിഎസ്സി അഡ്വൈസ് മെമ്മോ നൽകിതായും സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയായതിനാൽ ഇനി അതിൽ നിന്നും നിയമനം നടത്താൻ സാധിക്കില്ലെന്ന് ഉദ്യോഗാർഥികളെ അറിയിച്ചതായും ഉത്തരവിൽ വ്യക്തമാക്കി.
ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് പട്ടികയുടെ കാലാവധി ഈ വർഷം ഓഗസ്റ്റ് നാലു വരെ നീട്ടിയിട്ടുണ്ട്. ഇതുവരെ ഏകദേശം 6,000 പേർക്ക് പട്ടികയിൽ നിന്നും നിയമനം നൽകി. പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്കു നിർദേശം നൽകി. പരമാവധി ഉദ്യോഗാർഥികൾക്കു നിയമനം നൽകാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്ത് പട്ടികയിൽ നിന്നും പരമാവധി ഉദ്യോഗാർഥികൾക്കു നിയമനം നൽകുക എന്നതാണ് സർക്കാർ നിലപാടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 20നാണ് സർക്കാർ പ്രതിനിധികളും ഉദ്യോഗാർഥികളും തമ്മിൽ ചർച്ച നടത്തിയത്.
ഉദ്യോഗാർഥി- ഉദ്യോഗസ്ഥ ചർച്ച ഉത്തരവിൽ ഉറപ്പുകളില്ല; സമരം തുടരും
12:06 AM Feb 26, 2021 | Deepika.com