തിരുവനന്തപുരം: ശബരിമല പ്രക്ഷോഭം, പൗരത്വനിയമഭേദഗതി നിയമം എന്നിവയുമായി ബന്ധപ്പെട്ട സമരങ്ങളിൽ രജിസ്റ്റർ ചെയ്ത ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത സംസ്ഥാനത്തെ എല്ലാ കേസുകളും പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള കേസുകൾ പിൻവലിക്കണമെന്ന നായർ സർവീസ് സൊസൈറ്റി അടക്കമുള്ള സംഘടനകളുടെ ആവശ്യം അംഗീകരിച്ചാണു നടപടി.
എൻഎസ്എസിന്റെ നേതൃത്വത്തിൽ നടത്തിയ നാമജപഘോഷയാത്രയു മായി ബന്ധപ്പെട്ടു സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നടത്തിയ വഴിതടയൽ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരേയുള്ളതും അക്രമങ്ങൾ ഒഴികെയുള്ള സമരങ്ങളുടെ പേരിലുള്ളതുമായ കേസുകളാണ് പിൻവലിക്കുന്നത്. എന്നാൽ, വാഹനങ്ങൾ തകർത്തത് അടക്കമുള്ള ഗുരുതര ക്രിമിനൽ കേസുകൾ പിൻവലിക്കില്ല. 2018 നവംബർ മുതൽ 2019 ജനുവരി വരെ നീണ്ട സമരങ്ങളിലായി 1007 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. 4163 അറസ്റ്റുകളുമുണ്ടായി.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അജൻഡയ്ക്കു പുറത്തുള്ള വിഷയമായാണ് ശബരിമല, പൗരത്വ ഭേദഗതി നിയമ കേസുകൾ പിൻവലിക്കുന്ന തീരുമാനം ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ അവതരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ടു 311 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 1809 അറസ്റ്റുകളുമുണ്ടായി.
ശബരിമല പ്രക്ഷോഭം, പൗരത്വഭേദഗതി നിയമം: കേസുകൾ പിൻവലിക്കും
02:14 AM Feb 25, 2021 | Deepika.com