കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പു അടുത്തിരിക്കെ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ പോര് മുറുകുന്നു. വടകര സീറ്റിനെ ചൊല്ലിയാണ് ജനതാദള്‍ സെക്കുലറും (ജെഡിഎസ്) ലോക് താന്ത്രിക് ജനതാദളും (എല്‍ജെഡി) തമ്മില്‍ തര്‍ക്കം രൂക്ഷമായത്.
ഈ മാസാവസാനത്തോടെ ജെഡിഎസ് ഇല്ലാതാകുമെന്നാണ് എല്‍ജെഡി പരസ്യമായി പ്രതികരിച്ചത്. ഇതിനെതിരേ ജെഡിഎസ് നേതാക്കള്‍ രംഗത്തെത്തി. സീറ്റ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുന്നണിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും പരസ്യപ്രതികരണം നടത്തി ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപമാനിക്കുന്നതും അപഹസിക്കുന്നതും മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും ജെഡിഎസ് ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ പറഞ്ഞു. സിപിഎം സംസ്ഥാന നേതൃത്വത്തെയും എല്‍ഡിഎഫ് കണ്‍വീനറെയും എല്‍ജെഡിയുടെ പരസ്യപ്രതികരണത്തില്‍ അതൃപ്തി അറിയിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് വിഷയം അവതരിപ്പിക്കാനും ജെഡിഎസ് നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരത്തു നടക്കുന്ന ഇടതുമുന്നണി ചര്‍ച്ചയില്‍ ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, മുതിര്‍ന്ന നേതാക്കളായ സി.കെ. നാണു എംഎല്‍എ, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, നീലലോഹിതദാസ് നാടാര്‍ എന്നിവർ പങ്കെടുക്കുന്നുണ്ട്.
അതേസമയം എല്‍ഡിഎഫിലെ മുഖ്യകക്ഷിയായ സിപിഎം ക്ഷണിച്ചതിന്റെയും ആവശ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് മുന്നണിയിലേക്ക് വീണ്ടുമെത്തിയതെന്നാണ് എല്‍ജെഡി ജില്ലാനേതൃത്വം പറയുന്നത്. സിറ്റിംഗ് സീറ്റ് എന്നുപറയുന്നത് പ്രയോഗികമല്ല. ഇക്കാലത്ത് അതിന് പ്രസക്തിയുമില്ല. ശക്തി പരിശോധിച്ചാല്‍ 15,000 ത്തിലധികം വോട്ടുകള്‍ എല്‍ജെഡിക്ക് മാത്രമായി വടകരയിലുണ്ട്. ജെഡിഎസിന് ആയിരത്തിൽ താഴെ അംഗസംഖ്യ മാത്രമെ ഉള്ളൂ. കോഴിക്കോട് ജില്ലയില്‍ സിപിഎം കഴിഞ്ഞാല്‍ എല്‍ഡിഎഫില്‍ ജനപ്രതിനിധികളുടെ എണ്ണത്തില്‍ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി എല്ജെഡിയാണെന്ന് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് പറഞ്ഞു. അതേസമയം ജെഡിഎസിനുള്ളത് ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് സീറ്റ് മാത്രമാണ്. എല്‍ജെഡിയുടെ പരമ്പരാഗത സീറ്റുകള്‍ കൂത്തുപറമ്പും വടകരയും കല്‍പ്പറ്റയുമാണ്. മുന്നണിയിലേക്കു തിരിച്ചുവന്നതിനാല്‍ ആ മണ്ഡലങ്ങളില്‍ എല്‍ജെഡിയെ തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കള്‍ കരുതുന്നു. അതേസമയം അഞ്ചു സീറ്റുകള്‍ തന്നെ വേണമെന്ന ഉറച്ച തീരുമാനത്തിലാണ് ജെഡിഎസ്.
ഒരു കാരണവശാലും വടകര സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടാണ് ജെഡിഎസിനുള്ളത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ജയിക്കില്ലെന്നുറപ്പിച്ച സീറ്റായിരുന്നു വടകര. പോരാട്ടത്തിലൂടെയാണ് ഈ സീറ്റ് ജെഡിഎസ് പിടിച്ചെടുത്തത്. കോഴിക്കോട് സീറ്റിനെ ചൊല്ലി വീരേന്ദ്രകുമാര്‍ 2009 -ല്‍ മുന്നണി വിട്ടിട്ടും എല്‍ഡിഎഫില്‍ തന്നെ തുടര്‍ന്ന പാര്‍ട്ടിയാണ് ജെഡിഎസ്. വര്‍ഷങ്ങളായി യുഡിഎഫിനൊപ്പം നില്‍ക്കുകയും മന്ത്രിപദവിയും ബോര്‍ഡ് അംഗത്വവും വഹിക്കുകയും ചെയ്ത എല്‍ജെഡി അടുത്തിടെയാണ് വീണ്ടും എല്‍ഡിഎഫിന്റെ ഭാഗമായത്.
മുന്നണിയില്‍ അവഗണിക്കില്ലെന്ന വിശ്വാസത്തിലാണ് ജെഡിഎസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മനയത്ത് ചന്ദ്രനെയായിരുന്നു എല്‍ജെഡി മത്സരിപ്പിച്ചത്. അന്ന് എല്‍ജെഡി ജെഡിയു എന്ന പേരിലായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് ജെഡിഎസിന്റെ സി.കെ. നാണുവായിരുന്നു. 49,211 വോട്ടുകളായിരുന്നു നാണുവിന് ലഭിച്ചത്. മനയത്തിന് 39,700 വോട്ടായിരുന്നു ലഭിച്ചത്. 2011ല്‍ 46,912 വോട്ടുനേടിയാണ് സി.കെ. നാണു ജയിച്ചത്.
ജെഡിഎസും എല്‍ജെഡിയും തുറന്നപോരിൽ
01:48 AM Feb 25, 2021 | Deepika.com