മാന്നാർ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവുമായി ബന്ധപ്പെട്ട കേസിൽ പോലീസിനും കസ്റ്റംസിനും പുറമേ എൻഫോഴ്സ്മെന്റും അന്വേഷിക്കും. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇഡിക്ക് ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യമുണ്ടോയെന്ന് ഇഡി തീരുമാനിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിന്ദുവിന്റെ ആരോഗ്യനില തൃപ്തികരമായ ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുക്കും. ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
അതിനിടെ, യുവതിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കും. പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചെന്നും പോലീസ് പറയുന്നു. സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഹനീഫയുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ബിന്ദു പോലീസിനു മൊഴി നൽകിയിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകാൻ പ്രതികൾക്ക് പ്രാദേശികമായ സഹായം ചെയ്തു കൊടുത്ത ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സഹായം ചെയ്തു നൽകിയെന്ന് കരുതുന്ന മൂന്നുപേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പങ്കിനെ കുറിച്ച് അന്വേഷിച്ചു വരികയാണ്.
വീട്ടിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയപ്പോൾ ഉണ്ടായ പരിക്കും വാഹനത്തിൽ മർദിച്ചതിന്റെ പരിക്കും ഉള്ളതിനാൽ ബിന്ദു പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രണ്ടുമൂന്ന് ദിവസത്തെ ചികിത്സയ്ക്കു ശേഷമേ വീട്ടിൽ തിരിച്ചെത്തുകയുള്ളു. എന്നാൽ, ഇവരെ നിരീക്ഷിക്കാൻ ആശുപത്രിയിലും വീട്ടിലും പോലീസിനെ നിയോഗിച്ചിട്ടുണ്ട്.
യുവതിയെ തട്ടിക്കൊണ്ടുപോകൽ: അന്വേഷണത്തിന് എൻഫോഴ്സ്മെന്റും
01:48 AM Feb 25, 2021 | Deepika.com