കടുത്തുരുത്തി: നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ചു പെട്രോൾ ദേഹത്തൊഴിച്ചു കല്ലറ കൃഷിഭവനിൽ കർഷകന്റെ ആത്മഹത്യാശ്രമം. കല്ലറ പഞ്ചായത്തിലെ മുണ്ടാർ കിണറ്റുകര പാടശേഖരത്തെ കർഷകനായ തലയാഴം പാലത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ (60) ആണ് ആത്മഹത്യാ ഭീഷണിയുമായി ഇന്നലെ കല്ലറ കൃഷിഭവനിലെത്തിയത്.
പാരന്പര്യ കർഷകനായ സെബാസ്റ്റ്യൻ ഇന്നലെ രാവിലെ 11.30 ഓടെയാണ് അഞ്ചു ലിറ്റർ പെട്രോൾ നിറച്ച കന്നാസുമായി കൃഷി ഓഫീസിലെത്തിയത്. 28 ദിവസം മുന്പ് കൊയ്തെടുത്ത തന്റെ നെല്ല് സംഭരിക്കാൻ ഇനിയെന്നാണ് മില്ലുകാരെത്തുകയെന്ന് ഇദ്ദേഹം കൃഷി ഓഫീസിലെ ഉദ്യോഗസ്ഥരോടു ചോദിച്ചു. ഉടനെ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മറുപടി പറഞ്ഞെങ്കിലും ഉടനടി പരിഹാരം കാണാൻ തനിക്കറിയാമെന്നു പറഞ്ഞ് സെബാസ്റ്റ്യൻ കന്നാസ് തുറന്ന് പെട്രോൾ തലവഴി ഒഴിക്കുകയായിരുന്നു.
ഈ സമയം ഇവിടെയുണ്ടായിരുന്നവർ ചേർന്ന് കന്നാസ് പിടിച്ചു മാറ്റുകയും തീപ്പെട്ടി ഉരയ്ക്കാനുള്ള കർഷകന്റെ ശ്രമം തടയുകയും ചെയ്തതിനാൽ വൻദുരന്തം ഒഴിവായി. സംഭവമറിഞ്ഞ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, ജനപ്രതിനിധികളായ രമേശ് കാവിമറ്റം, ജോയി കോട്ടായി, മുൻ ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. ഉത്തമൻ എന്നിവർ സ്ഥലത്തെത്തി രണ്ടു മണിക്കൂറോളം ജില്ലാകളക്ടർ, ജില്ലാ പാഡി ഓഫീസർ, മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി, കിണറ്റുകര പാടശേഖരത്തെ നെല്ല് അഞ്ചുകിലോ താരയ്ക്കു (കിഴിവ്) ഇന്ന് സംഭരിക്കാമെന്ന് ഉറപ്പു നൽകി. തുടർന്നു രണ്ടുമണിയോടെ പ്രതിഷേധത്തിൽനിന്നു കർഷകൻ പിന്മാറി. കടുത്തുരുത്തി പോലീസും സ്ഥലത്തെത്തിയിരുന്നു.
28 ഏക്കർ വരുന്ന കിണറ്റുകര പാടശേഖരത്തെ നെല്ല് എടുക്കണമെങ്കിൽ 15 കിലോ താരയാണ് മില്ലുകാർ ആദ്യം ആവശ്യപ്പെട്ടത്. പേറ്റിക്കൊടുക്കാൻ മില്ലുകാർ പറഞ്ഞതനുസരിച്ചു നെല്ല് പേറ്റിയെങ്കിലും 12 കിലോ താര വേണമെന്ന് വീണ്ടും മില്ലുകാരുടെ പ്രതിനിധികൾ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് ആത്മാഹൂതി മാത്രമേ വഴിയുള്ളുവെന്നു കരുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രതിഷേധ സമരം നടത്തിയ സെബാസ്റ്റ്യൻ പറഞ്ഞു.
കല്ലറയിൽ ഇത്തരത്തിൽ മറ്റ് അഞ്ചു പാടശേഖരങ്ങളിലായി ആയിരത്തിലേറെ ടണ് നെല്ല് സംഭരിക്കാതെ കിടക്കുന്നത് സംബന്ധിച്ച് ഇന്നലെ ദീപിക വാർത്ത നൽകിയിരുന്നു. ജില്ലാ കളക്ടറും പാഡി ഓഫീസറും നെല്ല് സംഭരണം വൈകുന്നത് തടയാൻ കാര്യക്ഷമമായി ഇടപെടണമെന്നു കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ആവശ്യപ്പെട്ടു.
നെല്ല് സംഭരണം: കൃഷിഭവനിൽ കർഷകന്റെ ആത്മഹത്യാശ്രമം
11:50 PM Feb 24, 2021 | Deepika.com