തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്ത് ബിജെപി-സിപിഎം ഒത്തുകളിയെന്ന് എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇഴയുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കെതിരേ അഭിപ്രായം പറയുന്നവരെയെല്ലാം 24 മണിക്കൂറും ആക്രമിക്കുന്നതാണ് അവരുടെ രീതി. എന്നിട്ടും അവർ സംസ്ഥാനത്തെ ഇടതു സർക്കാരിനെ ആക്രമിക്കാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഈ കേസുകളിൽ പതുക്കെ പോകുന്നതിന് ഒറ്റ കാരണമേയുള്ളൂ. അതെന്താണെന്ന് ജനങ്ങൾക്കു മനസിലാക്കാൻ കഴിയു മെന്ന് അദ്ദേഹം പറഞ്ഞു.
ഊർജസ്വലരായ ചെറുപ്പക്കാരുള്ള നാടാണു കേരളം. എന്നിട്ടും ഒരു ജോലി കിട്ടാൻവേണ്ടി അവർ കഷ്ടപ്പെടുന്നു. ഇടതുപക്ഷക്കാരാണെങ്കിൽ ഇവിടത്തെ എല്ലാ ജോലിയും അവർക്കു ലഭിക്കും.
സിപിഎം കൊടിപിടിച്ചാൽ ഏതളവ് വരെയും സ്വർണക്കടത്ത് നടത്താൻ കഴിയും. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നു പോലും സ്വർണം കടത്താം. ഇടതുപക്ഷത്തിന്റെ കൊടി പിടിക്കാത്തവർക്ക് ജോലി ലഭിക്കണമെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിലിരുന്ന് സമരം ചെയ്യുകയും നിലവിളിക്കുകയും വേണം.
സ്വജനപക്ഷപാതത്തെ എതിരിടാൻ നിരാഹാര സത്യഗ്രഹം മാത്രമേയുള്ളൂ. നിരാഹാര സമരം നടത്തുന്നവർ മരിക്കുമെന്നായാൽ പോലും മുഖ്യമന്ത്രി അവരുമായി സംസാരിക്കില്ല. അതിനു കാരണം അവർ ഇടതുപക്ഷ സംഘടനകളിൽ പ്രവർത്തിക്കുന്നവരല്ല എന്നുള്ളതാണ്. ഇടതുപക്ഷക്കാരാണ് നിരാഹാരം നടത്തിയിരുന്നതെങ്കിൽ മുഖ്യമന്ത്രി അവിടെ വന്ന് അവരോട് സംസാരിക്കുമായിരുന്നു. അതു മാത്രമല്ല അർഹതയില്ലാത്ത ജോലികൾ അവർക്കു കൊടുക്കുകയും ചെയ്യും.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ജീവനോപാധി നൽകേണ്ട സർക്കാർ ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ അവരുടെ അന്നം മുട്ടിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അവതരിപ്പിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ പ്രകടന പത്രികയായിരിക്കും. യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കാൻ പോകുന്ന ന്യായ് പദ്ധതിയെക്കുറിച്ചും പണം കൊടുക്കാതെ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയെക്കുറിച്ചും എല്ലാവർക്കും സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയെക്കുറിച്ചുമുള്ള കാര്യങ്ങൾ അതിലു ണ്ടാകുമെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, എ.എ. അസീസ്, യുഡിഎഫ് കണ്വീനർ എം.എം. ഹസൻ, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പ്രസംഗിച്ചു.