മാന്നാർ: വീട്ടിൽ അതിക്രമിച്ച് കയറിയ സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അടിമുടി ദുരൂഹത. മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ(39)ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ കുരുക്കഴിക്കാനുള്ള ശ്രമത്തിലാണു പോലീസും കസ്റ്റംസും. സ്വർണക്കടത്ത് സംഘവുമായി യുവതിക്കു ബന്ധമുണ്ടെന്ന നിഗമനത്തിൽ കസ്റ്റംസും ചോദ്യംചെയ്തു. തട്ടിക്കൊണ്ടുപോകലിനു പ്രാദേശിക തലത്തിൽ സൗകര്യമൊരുക്കിയതിനും വീടുകാണിച്ചുകൊടുത്തതിനും മാന്നാർ റാന്നിപറന്പിൽ പീറ്ററിനെ(42) പോലീസ് അറസ്റ്റുചെയ്തു.
തട്ടിക്കൊണ്ടു പോയവർ വടക്കഞ്ചേരിയിൽ ഇറക്കിവിട്ടശേഷം രക്ഷപ്പെട്ടുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. യുവതി പലതവണ ദുബായിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും യാത്രചെയ്തതായി പാസ്പോർട്ടിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പലപ്പോഴും വീട്ടിൽ പോലൂം വരാതെ ദുബായിലേക്കു മടങ്ങുകയായിരുന്നു.
അതേസമയം, കള്ളക്കടത്തുമായി ബന്ധമില്ലെന്നും ദുബായിയിൽ നിന്നും നാട്ടിലെത്തിക്കാൻ ഒരാൾ പൊതി കൈമാറിയെന്നും തുറന്നുനോക്കിയപ്പോൾ സ്വർണമാണെന്നു കണ്ടതോടെ മാലിയിൽ ഉപേക്ഷിച്ചുവെന്നുമാണ് യുവതിയുടെ നിലപാട്. യുവതിയെ തട്ടിക്കൊണ്ടുപോയവരെ പിടികൂടുന്നതോടെ സംഭവത്തിൽ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്.
യുവതിയെ ഇന്നലെ മാന്നാറിലെത്തിച്ച് കോടതിയിൽ ഹാജരാക്കി വിട്ടയച്ചു. പ്രതികളിൽ പത്തോളം പേരെ തിരിച്ചറിഞ്ഞറിതായി പോലീസ് വ്യക്തമാക്കി. യുവതിയുടെ മൊബൈൽ പരിശോധനയിൽനിന്ന് ലഭിച്ച വിവരങ്ങളും പ്രതികളുടെ ചിത്രങ്ങളും വച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്.
കസ്റ്റംസിനു പുറമേ കേന്ദ്ര ഏജൻസിയും വരുന്നു
മാന്നാർ: യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ അഞ്ചംഗ സംഘം അന്വേഷണത്തിനെത്തി. പിറകേ സ്വർണക്കടത്ത് അന്വേഷിക്കുന്ന കേന്ദ്രസംഘവും എത്തുമെന്നാണ് സൂചന. കസ്റ്റംസിന്റെ എറണാകുളം സോണിൽ നിന്നുള്ളവരാണ് അന്വേഷണത്തിന് എത്തിയത്. യുവതിയിൽ നിന്നു പോലീസിൽ നിന്നും ഇവർ വിവരം ശേഖരിച്ചു.
യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അടിമുടി ദുരൂഹത
12:58 AM Feb 24, 2021 | Deepika.com