തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദം രാഷ്ട്രീയ ആയുധമാക്കാൻ കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനം. അമേരിക്കൻ കന്പനിയുമായി സംസ്ഥാന സർക്കാരുണ്ടാക്കിയ ധാരണാപത്രം സാധാരണക്കാരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഏതു തരത്തിൽ ബാധിക്കുമെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനും അഴിമതികൾ വിവരിക്കാനുമായി തീരദേശ മേഖലകളിലൂടെ രണ്ട് മേഖലാ ജാഥകൾ നടത്താൻ യുഡിഎഫ് തീരുമാനിച്ചു. 27നു പ്രഖ്യാപിച്ച തീരദേശ ഹർത്താലിനെ യുഡിഎഫ് പൂർണമായി പിന്തുണയ്ക്കും.
മാർച്ച് ഒന്നിനു കാസർഗോഡു നിന്നാരംഭിക്കുന്ന ജാഥയ്ക്ക് ടി.എൻ. പ്രതാപൻ എംപിയും, തിരുവനന്തപുരം പൂവാറിൽനിന്നാരംഭിക്കുന്ന ജാഥയ്ക്ക് ആർഎസ്പി നേതാവ് ഷിബു ബേബിജോണും നേതൃത്വം നൽകും. കാസർഗോഡുനിന്നു തുടങ്ങുന്ന ജാഥ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പൂവാർ ജാഥ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും.
തീരദേശത്തെ 220 മത്സ്യഗ്രാമങ്ങളിലൂടെ പര്യടനം നടത്തി രണ്ട് ജാഥകളും മാർച്ച് അഞ്ചിന് കൊച്ചി വൈപ്പിൻ തീരത്ത് സംഗമിക്കും. സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഒമ്പതു തീരദേശ ജില്ലകളിലായി 50 തീരദേശ നിയോജകമണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്.
മാർച്ച് ഒന്നുമുതൽ തീരപ്രദേശങ്ങളിൽ രണ്ടു മേഖലാ ജാഥകൾ
12:58 AM Feb 24, 2021 | Deepika.com