കൊച്ചി: തീരദേശവാസികളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെയും മത്സ്യത്തൊഴിലാളികളോടു കൂടിയാലോചന നടത്താതെയും ഒരു വിദേശകമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനുവേണ്ടി ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇതിന്റെ നടപടികള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നും കെസിബിസി.
പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിലാണെങ്കിലും പെട്ടെന്നുതന്നെ അതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ തീരദേശവാസികള്‍ക്ക് ആശ്വാസമുണ്ടെങ്കിലും 2018 മുതല്‍ സര്‍ക്കാര്‍ ഇതിനുവേണ്ടി സ്വീകരിച്ച മറ്റെല്ലാ നടപടികളും നിലനില്‍ക്കുകയാണ്. ആ നിലയ്ക്ക് പ്രസ്തുത കമ്പനി മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ ഇതു പ്രാബല്യത്തില്‍ വരുത്താന്‍ ഉദ്യമിക്കുമെന്നു തീരദേശവാസികള്‍ ഭയപ്പെടുന്നു.
ഏതുവിധത്തില്‍ ഈ പദ്ധതി നടപ്പില്‍ വന്നാലും തീരദേശവാസികള്‍ക്കു ഭക്ഷണം ഇല്ലാതാകുമെന്നതാണു യാഥാര്‍ഥ്യം. ആഴക്കടല്‍ മത്സ്യബന്ധനമെന്നാണു പദ്ധതി വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും പ്രയോഗത്തില്‍ ഇത് തീരക്കടല്‍ മത്സ്യബന്ധനംതന്നെയാണ്. മത്സ്യങ്ങളുടെ പ്രജനനം മുഴുവന്‍ നടക്കുന്നതു തീരക്കടലിലാണ്. യുദ്ധസന്നാഹമെന്നപോലെ ട്രോളറുകളുടെ വലിയ നിര ആഴക്കടലിലേക്ക് ഇറങ്ങിയാല്‍ കടൽ ജീവികളുടെ ആവാസവ്യവസ്ഥതന്നെ പാടെ തകര്‍ന്നുപോകും.
കടല്‍ത്തീരത്ത് മനുഷ്യനുതന്നെ ജീവിക്കാന്‍ സാധിക്കാതെവരുകയും ചെയ്യും. സര്‍ക്കാര്‍ എന്നല്ല ഒരു ഏജന്‍സിയും ഇത്തരം മത്സ്യബന്ധനരീതികള്‍ക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും അതു പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു ഹാനികരമാകുമെന്നുമുള്ള തീരദേശനിവാസികളുടെ ആശങ്ക നിറഞ്ഞ ആവശ്യത്തോട് സൃഷ്ടിപരമായ പ്രതികരണമാണു ജനാധിപത്യ സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്നതെന്നും കെസിബിസി വ്യക്തമാക്കി.
നടപടികള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നു കെസിബിസി
12:58 AM Feb 24, 2021 | Deepika.com