തൃശൂർ: സംസ്ഥാനത്തെ ടോൾ പ്ലാസകളിൽ സ്ഥാപിച്ചിട്ടുള്ള ഫാസ്ടാഗ് റീഡറുകളുടെ ഗുണനിലവാരം കുറവെന്ന സംശയം ശക്തമാകുന്നു. ഫാസ്ടാഗ് എടുത്തവരുടെ അക്കൗണ്ടിൽ പണമുണ്ടായിട്ടും ടോൾപ്ലാസകളിലെത്തുന്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ള റീഡർ ശരിയായി പ്രവർത്തിക്കാത്തതു മൂലം ഫാസ്ടാഗ് റീഡിംഗ് നടക്കാത്ത സംഭവങ്ങൾ പലയിടത്തും ആവർത്തിക്കപ്പെടുകയാണ്. ഇതോടെയാണ് റീഡറുകളുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുയർന്നിരിക്കുന്നത്.
അക്കൗണ്ടിൽ പണമുണ്ടായിട്ടും ഫാസ്ടാഗ് റീഡർ റീഡ് ചെയ്യാത്തതുമൂലം പലർക്കും കൈയിൽ നിന്നു പണം നേരിട്ട് അടച്ച് ടോൾപ്ലാസകൾ കടന്നുപോകേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്. അൽപസമയത്തിനു ശേഷം ഫാസ്ടാഗിൽനിന്നു പണം പോകുകയും ചെയ്യുന്നു. നേരിട്ടടച്ച പണം തിരികെക്കിട്ടാൻ പിന്നെയും തർക്കിക്കേണ്ട ഗതികേടാണെന്ന് യാത്രക്കാർ പറയുന്നു.
ഫാസ്ടാഗ് റീഡറുകളെ വിശ്വസിച്ച് യാത്ര പോകാൻ കഴിയാത്ത സ്ഥിതിയാണ് വരുന്നത്. ടോൾപ്ലാസ അധികൃതരും യാത്രക്കാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ മൂലം പലപ്പോഴും ഫാസ്ടാഗ് ട്രാക്കിൽ വാഹനങ്ങളുടെ നീണ്ട വരി രൂപപ്പെടുന്നതും മറ്റൊരു പ്രശ്നമാണ്.
ടോൾ പ്ലാസ വഴി കടന്നുപോകുന്ന യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ചും തർക്കങ്ങൾ സംബന്ധിച്ചും പോലീസിൽ പരാതി നൽകാവുന്നതാണ്. അക്കൗണ്ടിൽ പണമുണ്ടായിട്ടും സാങ്കേതിക പ്രശ്നം കാരണം ഫാസ്ടാഗിൽ നിന്നു പണം കൈമാറാതെ വരികയും നേരിട്ട് പണം നൽകേണ്ടി വരികയും ചെയ്യുന്പോൾ അക്കാര്യവും പോലീസിൽ പരാതിപ്പെടാം. ഇ- മെയിൽ വഴി പരാതി അയച്ചാലും മതി. വിലാസവും ഫോണ് നന്പറും ഉണ്ടായിരിക്കണം.
ഏതെങ്കിലും കാരണത്താൽ റീഡ് ചെയ്യുന്നില്ലെങ്കിൽ ടോൾ പ്ലാസ ഉദ്യോഗസ്ഥരുടെ ഹാൻഡ് റീഡർ ഉപയോഗിക്കാൻ യാത്രക്കാർക്ക് ആവശ്യപ്പെടാം.
ഫാസ്ടാഗ്: ടോൾ പ്ലാസകളിൽ തർക്കം മുറുകുന്നു
12:17 AM Feb 24, 2021 | Deepika.com