തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അനൗദ്യോഗിക സീറ്റു ചർച്ച ഇടതുമുന്നണിയിൽ ആരംഭിച്ചു. കേരള കോണ്ഗ്രസ്-എമ്മുമായി ഇന്നലെ ഇടതുമുന്നണി യോഗത്തിനുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചർച്ച നടത്തി.
സീറ്റുകളുടെ എണ്ണത്തെ സംബന്ധിച്ചു ഒരു നിലപാടും ഇന്നലെ ജോസ് കെ.മാണി ഇരു നേതാക്കളോടും അഭിപ്രായം പങ്കുവച്ചില്ല. എന്നാൽ പാർട്ടിക്കു പാലാ സീറ്റിനോടുള്ള വൈകാരികത പങ്കുവച്ച ജോസ് കെ.മാണി തന്റെ നിലപാടു സിപിഎം-സിപിഐ നേതാക്കളോടു പറയാതെ പറയുകയായിരുന്നു. പാലാ സീറ്റു കേരള കോണ്ഗ്രസ്-എമ്മിനു നൽകാമെന്ന് വിജയരാഘവനും കനവും ചർച്ചയിൽ ജോസ് കെ.മാണിക്ക് ഉറപ്പു നൽകുകയും ചെയ്തു.
നിലവിലെ സംസ്ഥാന രാഷ്ട്രീയവും പി.ജെ.ജോസഫിന്റെ പാർട്ടിയുടെ സ്വാധീനവും മൂവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി. ഇടതുമുന്നണിയുടെ ജാഥയ്ക്കു ശേഷം സീറ്റുകളെ സംബന്ധിച്ചു തീരുമാനത്തിലെത്താമെന്ന ധാരണയിലാണു നേതാക്കൾ ഇന്നലെ പിരിഞ്ഞത്. എൻസിപിയുടെ തീരുമാനത്തിനു ശേഷമേ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ. പവാർ പാലാ സീറ്റിൽ വിട്ടുവീഴ്ച ചെയ്യുമെന്ന പ്രതീക്ഷയിലാണു സിപിഎം. ഇക്കാര്യങ്ങളും ഇന്നലെ സിപിഎം-സിപിഐ-കേരള കോണ്ഗ്രസ്-എം നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി.
ജോസ് കെ. മാണിയുമായി വിജയരാഘവനും കാനവും ചർച്ച നടത്തി
01:02 AM Jan 28, 2021 | Deepika.com