തിരുവനന്തപുരം : സോളാർ പീഡന കേസിലെ സിബിഐ അന്വേഷണം നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രതിപക്ഷത്തിനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ബ്രഹ്മാസ്ത്രമാണെന്നു വ്യാഖ്യാനിക്കുന്പോഴും മുഖ്യമന്ത്രിയുടെ നടപടിയിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം രൂപപ്പെടുന്നു.
ഭരണത്തുടർച്ച ലക്ഷ്യമാക്കി ഗൃഹസന്ദർശനമടക്കമുള്ള ജനസന്പർക്ക പരിപാടികളുമായി മുന്നോട്ടുപോകുന്ന സിപിഎമ്മിനു സോളാർ കേസ് തെരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രമുള്ളപ്പോൾ സിബിഐക്കു വിട്ടതു തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്.
സർക്കാരിന്റെ തീരുമാനം അനവസരത്തിലായിപ്പോയെന്നു പാർട്ടിക്കുള്ളിൽ പരക്കെ സംസാരമുണ്ടെങ്കിലും തെരഞ്ഞെടുപ്പായതിനാൽ തത്കാലം മുഖ്യമന്ത്രിക്കൊപ്പം നിന്നാൽ മതിയെന്ന തീരുമാനത്തിലാണു സിപിഎം സംസ്ഥാന നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളിൽ വ്യാപൃതരായിരിക്കുന്ന സർക്കാരിനും പാർട്ടിക്കും വികസന-വിവാദ വിഷയങ്ങൾക്കൊപ്പം ഇനി സോളാറിലും മറുപടി പറയേണ്ടി വരും.
സോളാർ കേസ് സിബിഐക്കു വിട്ടതിനു പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നു പ്രതിപക്ഷം ശക്തമായി സമർഥിക്കുന്നതിൽ വസ്തുതകളുമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും ഒരു നടപടിയും ഇതുവരെയും ഇടതു സർക്കാർ സ്വീകരിച്ചില്ല. കേസ് സിബിഐക്കു വിടണമെന്നഭിപ്രായം സർക്കാരിന്റെ ആരംഭകാലത്തു തന്നെ ചില കേന്ദ്രങ്ങളിൽനിന്നും ഉയർന്നെങ്കിലും അന്നൊന്നും അതു ബന്ധപ്പെട്ടവർ ചെവിക്കൊണ്ടില്ല.
എന്നാൽ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കേ സോളാർ കേസിൽ സർക്കാർ നടത്തിയ നീക്കം പ്രചാരണരംഗത്തു എന്തു ഗുണമാണു ഇടതുമുന്നണിക്കുണ്ടാക്കാൻ പോകുന്നതെന്ന കാര്യത്തിൽ രാഷ്ട്രീയ വ്യക്തതയില്ല. സ്വർണക്കള്ളക്കടത്തു കേസടക്കമുള്ള വിവാദ വിഷയങ്ങളിൽപ്പെട്ടു നീറിയ സർക്കാരിനു തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ മിന്നുന്ന വിജയം സൃഷ്ടിച്ച ആശ്വാസം നിസാരമല്ല.
സർക്കാർ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണു തെരഞ്ഞെടുപ്പിലെ ജയമെന്നായിരുന്നു സിപിഎമ്മും ഇടതുമുന്നണിയും വിലയിരുത്തിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വികസനം പറഞ്ഞു വോട്ടു നേടുകയെന്നതായിരുന്നു ഇടതു തന്ത്രം. ഇതിനായുള്ള പ്രവർത്തനങ്ങളായിരുന്നു ബജറ്റു പ്രഖ്യാപനത്തിലടക്കം പിന്നീടു കണ്ടത്. വിവാദങ്ങളെ വികസനം കൊണ്ടു നേരിടുകയെന്നതു തന്നെയായിരുന്നു മുഖ്യ മുദ്രാവാക്യവും.
തെരഞ്ഞെടുപ്പു പ്രചാരണത്തിനു സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തന്നെ മുഖ്യമായുള്ളപ്പോൾ സോളാർ കേസ് സിബിഐക്കു വിട്ടതു പ്രചാരണരംഗത്ത് ഇടതുപക്ഷത്തിനു തിരിച്ചടിയാകുമെന്ന ഭയവും സിപിഎം നേതാക്കളിൽ ഉടലെടുത്തിട്ടുണ്ട്.
കേസ് സിബിഐ ഏറ്റെടുത്താലും ഇല്ലെങ്കിലും ഗുണകരമാകുമെന്നാണു പിണറായി വിജയന്റെ ഉറച്ച വിശ്വാസം. കേസ് സിബിഐ ഏറ്റെടുത്താൽ ഉമ്മൻചാണ്ടിയും കോണ്ഗ്രസ് നേതാക്കളും വൈകാതെ സിബിഐയുടെ പ്രതിപ്പട്ടികയിൽ ഇടം നേടും. അങ്ങനെയുണ്ടായാൽ അതു രാഷ്ട്രീയമായി ഇടതുപക്ഷത്തിനു ഗുണം ചെയ്യും. കേസ് ഏറ്റെടുത്തില്ലെങ്കിൽ സിബിഐ രാഷ്ട്രീയ ഇംഗിതങ്ങൾക്കനുസരിച്ചാണു തീരുമാനമെടുക്കുന്നതെന്നു സമർഥിക്കാനാകും.
എം.പ്രേംകുമാർ
സിപിഎമ്മിൽ ഇരട്ടസ്വരം
01:38 AM Jan 26, 2021 | Deepika.com