കോഴിക്കോട്: സോളാര്‍ പീഡനകേസിലെ സിബിഐ അന്വേഷണത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് ആശങ്ക. നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച ദേശീയ വൈസ്പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി സിബിഐ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടതാണ് ബിജെപിയെ ഉലയ്ക്കുന്നത്.
തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ക്കിടയിലുണ്ടായ സംസ്ഥാന സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം ബിജെപിക്കുള്ളിലെ വിഭാഗീയതയ്ക്ക് ആക്കം കൂട്ടുന്നതാണ്. അബ്ദുള്ളക്കുട്ടിക്ക് പാര്‍ട്ടി പദവി നല്‍കിയതിനെതിരേ എതിര്‍പ്പ് പ്രകടിപ്പിച്ച ഒരു വിഭാഗം ഇപ്പോള്‍ സ്ഥാനാര്‍ഥിയാക്കരുതെന്ന അഭിപ്രായമുയര്ത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പുനഃപരിശോധന നടത്തണമെന്നാണിവര് ആവശ്യപ്പെടുന്നത്.
അബ്ദുള്ളക്കുട്ടിയെ കോഴിക്കോട് കുന്നമംഗലത്ത് മത്സരിപ്പിക്കാനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
ജില്ലാ കമ്മിറ്റി ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വവുമായി അകന്നു നില്ക്കുന്ന ശോഭാ സുരേന്ദ്രനുള്‍പ്പെടെയുള്ളവര്‍ അബ്ദുള്ളക്കുട്ടിയുടെ പദവിയെയും സ്ഥാനാര്ഥിത്വത്തേയും വീണ്ടും ചര്‍ച്ചയാക്കി മാറ്റുമെന്നാണ് സൂചന. കേന്ദ്രനേതൃത്വത്തെയും നിലവിലെ അവസ്ഥകള്‍ ധരിപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന് തുടങ്ങി പ്രമുഖരെ മറികടന്നായിരുന്നു അബ്ദുള്ളക്കുട്ടിക്ക് ദേശീയ വൈസ്പ്രസിഡന്റ് സ്ഥാനം നല്‍കിയത്. ഇത് കോര്‍കമ്മിറ്റിയില്‍ വരെ ചര്‍ച്ചയായിരുന്നു. ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധനുള്പ്പെടെയുള്ളവർ ഇതിനെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ ബിജെപിയിൽ പടയൊരുക്കം
01:38 AM Jan 26, 2021 | Deepika.com