കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസില്‍ 23-ാം പ്രതിയാണ് ശിവശങ്കര്‍. രണ്ടു ലക്ഷം രൂപയ്ക്ക് തുല്യമായ രണ്ടാള് ജാമ്യത്തിലാണ് ശിവശങ്കറിന്റെ ജാമ്യം.
എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജയില്‍ മോചിതനായി ഏഴു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. 2020 നവംബര്‍ 24നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്തത്. അതേസമയം ഡോളര്‍ കടത്ത് കേസില്‍ക്കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാനാവൂ.
അതിനിടെ ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്കി. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കേസില്‍ ശിവശങ്കറെ നാളെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
കള്ളക്കടത്തില്‍ തനിക്കു പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നുമാണ് എന്‍ഫോഴ്സ്മെന്റെ കേസുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കുറ്റപത്രം ചോദ്യം ചെയ്തും ശിവശങ്കര്‍ പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
കുറ്റപത്രം അപൂര്‍ണമാണെന്നും തന്നെ പോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടിയില്ലെന്നുമാണ് ശിവശങ്കറിന്റെ പ്രധാന വാദം.
സ്വര്‍ണക്കടത്ത്; കസ്റ്റംസ് കേസിൽ ശിവശങ്കറിനു ജാമ്യം
01:17 AM Jan 26, 2021 | Deepika.com