ആലക്കോട്(കണ്ണൂർ): സർക്കാരിൽനിന്ന് ഫണ്ട് ലഭ്യമാകാത്തതിനാൽ സംസ്ഥാനത്തെ115 ൽപ്പരം സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പ്രതിസന്ധിയിൽ. ഇതോടെ സംസ്ഥാനത്തെ പതിനായിരത്തിൽപ്പരം കുട്ടികളുടെ കുട്ടിപ്പോലീസ് മോഹമാണ് ഇല്ലാതാകുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടികളെ വാർത്തെടുക്കാൻ സംസ്ഥാനസർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.
2014 മുതൽ എസ്പിസി പദ്ധതി അനുവദിച്ചു നടപ്പിലാക്കിവരുന്ന എയ്ഡഡ് സ്കൂളുകൾക്കാണ് സർക്കാർ ഫണ്ട് ലഭിക്കാത്തത്. ഇതിനുമുന്പ് എസ്പിസി നടത്തുന്ന സ്കൂളുകൾക്കും 2014 നുശേഷം അനുവദിക്കുന്ന ഗവ. സ്കൂളുകൾക്കും തടസമില്ലാതെ ഫണ്ട് ലഭിക്കുമ്പോഴാണ് എയ്ഡഡ് സ്കൂളുകളിൽ യൂണിഫോമിനോ ദൈനംദിന പരിശീലനത്തിനോ പണമില്ലാതെ പദ്ധതി മുടങ്ങുന്നത്.
2014-ൽ എയ്ഡഡ് സ്കൂളുകളിൽ പദ്ധതി അനുവദിക്കുമ്പോൾ രണ്ടുവർഷത്തേക്ക് അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കുവാനും ആ പണം ഉപയോഗിച്ചു പദ്ധതി നടത്തുവാനും തുടർന്ന് ഫണ്ട് അനുവദിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ ഏഴുവർഷം കഴിഞ്ഞിട്ടും ഫണ്ട് അനുവദിച്ചിട്ടില്ല. ചില സ്കൂളുകളിൽ മാനേജ്മെന്റ് പണം നൽകിയും ചിലയിടത്ത് പിടിഎയും എസ്പിസി ചുമതലക്കാരായ അധ്യാപകരും സഹപ്രവർത്തകരും നാട്ടുകാരുടെ സഹകരണത്തോടെയുമാണ് നിലവിൽ പദ്ധതി നടപ്പാക്കുന്നത്. പണം കണ്ടെത്താനാകാത്ത സ്കൂളുകളിലെ പദ്ധതികളാണ് പ്രതിസന്ധിയിലായത്.
വിവിധ സംസ്ഥാനങ്ങളിൽ എസ്പിസി കേന്ദ്രസർക്കാർ ഏറ്റെടുക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്യുമ്പോഴാണ് ഏഴുവർഷം പദ്ധതി നടപ്പാക്കിയ കേരളത്തിലെ സ്കൂളുകളെ ശ്രദ്ധിക്കാതെപോകുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനങ്ങൾ നൽകിയിട്ടും നിയമസഭയിൽ എംഎൽഎമാർ വിഷയം ഉന്നയിച്ചിട്ടും പ്രശ്നപരിഹാരമുണ്ടായിട്ടില്ല.
സെൽഫ് ഫണ്ടിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ യോഗംചേർന്നു സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും ഫണ്ട് അനുവദിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തുന്നതിന് കോ -ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. സ്കൂളുകളിൽനിന്നും ബന്ധപ്പെട്ട എംഎൽഎമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർക്കും മുഖ്യമന്ത്രിയെ നേരിട്ടുകണ്ടും നിവേദനം നൽകുമെന്ന് കോ-ഓർഡിനേറ്റർ അനൂബ് ജോൺ അറിയിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പ്രതിസന്ധിയിൽ
12:42 AM Jan 26, 2021 | Deepika.com