തിരുവനന്തപുരം: സംസ്ഥാനം പാലുത്പാദനത്തിൽ സ്വയംപര്യാപ്തത നേടിയതായി ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പത്രസമ്മേളനത്തിൽ അറിയിച്ചു. 2020-21 സാന്പത്തിക വർഷത്തിലെ ജനുവരി വരെയുള്ള കണക്കനുസരിച്ച് 14.2 ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം മിൽമ സംഭരിക്കുന്നതെന്നും കോവിഡ് കാല പ്രതിസന്ധിയെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ വിപണനം പ്രതിദിനം ശരാശരി 13.25 ലക്ഷം ലിറ്ററിൽ എത്തി നിൽക്കുകയാണ്. 2019-20 സാന്പത്തിക വർഷം കേരളത്തിൽ മിൽമ സംഭരിച്ചിരുന്നത് ശരാശരി പ്രതിദിനം 12.5 ലക്ഷം ലിറ്റർ പാലായിരുന്നു. പ്രതിദിന വിപണന ശരാശരി 13.37 ലക്ഷം ലിറ്ററുമായിരുന്നു. വിപണനത്തിനുവേണ്ട അധിക പാലിനായി തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ആവിൻ, കഐംഎഫ് പോലെയുള്ള സഹകരണ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷീര വ്യവസായ പദ്ധതിയിലുൾപ്പെടുത്തി മലപ്പുറത്തെ മൂർക്കനാട് നിർമിക്കുന്ന പാൽപ്പൊടി നിർമാണ ഫാക്ടറിയുടെ ശിലാസ്ഥാപനവും മലപ്പുറം ഡെയറി പ്രോജക്ടിന്റെ ഒന്നാം ഘട്ട സമർപ്പണവും വയനാട് ഡയറിയിലെ മിൽക്ക് കണ്ടൻസിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും അടുത്ത മാസം ഒൻപതിന് നടക്കുമെന്നും മന്ത്രി അറിയിച്ചു. ഒൻപതിന് മലപ്പുറം ജില്ലയിലെ മൂർക്കനാട് ഡയറി കോന്പൗണ്ടിൽ വച്ച് ഉച്ചയ്ക്ക് രണ്ടിന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ, പി.കെ കുഞ്ഞാലിക്കുട്ടി എംപി, ടി. എ. അഹമ്മദ് കബീർ എംഎൽഎ എന്നിവർ പങ്കെടുക്കും. അതേ വേദിയിൽ വീഡിയോ കൊണ്ഫറൻസ് മുഖേന വയനാട് ഡെയറിയിലെ കണ്ടൻസിംഗ് പ്ലാൻറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
ആധുനിക രീതിയിലുളള യന്ത്രങ്ങളും ഏറ്റവും പുതിയ തെർമൽ വേപ്പർ റീകംപ്രെഷൻ ടെക്നോളജിയും ഉപയോഗിച്ച് ഒരു വർഷത്തിനകം 10 മെട്രിക് ടണ് ഉല്പാദനശേഷിയുളള പാൽപ്പൊടി നിർമാണശാല സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.
53.93 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 15.50 കോടി രൂപ സംസ്ഥാന ക്ഷീര വികസന വകുപ്പ് വിഹിതമായും 32.72 കോടി രൂപ ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നബാർഡ് വിഹിതമായും 5.17 കോടി രൂപ മലബാർ മേഖലാ യൂണിയൻ വിഹിതമായും വകയിരുത്തിയിട്ടുണ്ട്. മലപ്പുറം ഡയറി പ്രോജക്ടിന് ഒരു ലക്ഷം ലിറ്റർ ശേഷിയാണുള്ളത്. ഇതിന്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്. ഈ ഫാക്ടറിയുടെ സൗകര്യങ്ങൾ പാൽപ്പൊടി ഫാക്ടറിക്ക് സംയുക്തമായി പങ്കിട്ട് ഉപയോഗിക്കാനാകുമെന്നതിനാൽ നിർമാണ ചിലവ് കുറയ്ക്കാനാകും. വയനാട് ജില്ലയിൽ മണിക്കൂറിൽ 3000 ലിറ്റർ ശേഷിയുളള മിൽക്ക് കണ്ടൻസിംഗ് പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്.
മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ, മലബാർ മേഖലാ ക്ഷീരോത്പ്പാദക യൂണിയൻ ചെയർമാൻ കെ. എസ്. മണി, മിൽമ മാനേജിംഗ് ഡയറക്ടർ ഡോ.പാട്ടീൽ സുയോഗ് സുഭാഷ് റാവു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പാലുത്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തത നേടി: മന്ത്രി കെ. രാജു
12:42 AM Jan 26, 2021 | Deepika.com