തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്കു കത്തു നൽകി.
വില വർധിപ്പിച്ചത് ഡിസ്റ്റിലറി ഉടമകളെ സഹായിക്കാനാണെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബെവ്കോ എംഡി എന്നിവർക്കെതിരേ പ്രതിപക്ഷ നേതാവ് വിജിലൻസ് ഡയറക്ടറെ സമീപിച്ചത്.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില വർധിപ്പിച്ച നടപടിയിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കു കത്തു നൽകിയത്. അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില വർധനയാണ് മദ്യ വില വർധിപ്പിക്കാനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
സ്വകാര്യ ഡിസ്റ്റിലറി ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും എകെജി സെന്ററിലടക്കം നടത്തിയ ഇടനില ചർച്ചകളുടെയും ഗൂഢാലോചനകളുടെയും അടിസ്ഥാനത്തിലാണ് മദ്യവില വർധിപ്പിച്ചതെന്നു കത്തിൽ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.
മദ്യനിർമാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വർധനവ് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് വില വർധന അനുവദിച്ചതെന്ന എക്സൈസ് വകുപ്പിന്റെയും സർക്കാരിന്റെയും വിശദീകരണം സ്വീകാര്യമല്ല. വ്യക്തമായ മാനദണ്ഡങ്ങളുടെയോ, പഠനറിപ്പോർട്ടിന്റെയോ അടിസ്ഥാനത്തിലല്ല ഈ വർധന. ഇത് ഡിസ്റ്റലറി ഉടമകളെ സഹായിക്കുന്നതിനു മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
രണ്ടുതവണ മദ്യവില വിലവർധിപ്പിച്ചതിനെത്തുടർന്ന് ഏകദേശം 200 കോടിയിലധികം രൂപയുടെ അധികവരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാർക്ക് അനർഹമായി ലഭിച്ചത്. ഡിസ്റ്റലറി ഉടമകൾ സമർപ്പിച്ച സ്ഥിതിവിവരക്കണക്കുകളെ മാത്രം ആസ്പദമാക്കിയാണ് ബിവറേജസ് കോർപറേഷൻ എംഡി മദ്യവില വർധിപ്പിച്ചത്.
മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും അറിവോ സമ്മതമോ കൂടാതെ ബിവറേജസ് കോർപറേഷൻ എംഡിക്ക് മാത്രമായി ഇത്തരമൊരു തീരുമാനമെടുക്കാൻ സാധിക്കില്ല.
സ്വകാര്യ ഡിസ്റ്റിലറി ഉടമകൾക്ക് അനർഹമായ സാന്പത്തിക നേട്ടവും ലാഭവും ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും ഇതിന് ഒത്താശ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ, ബിവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ എന്നിവരുടെ പങ്കിനെക്കുറി ച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.
മദ്യം വിലവർധന: 200 കോടിയുടെ അഴിമതിയെന്ന് ആരോപണം
01:49 AM Jan 25, 2021 | Deepika.com