തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ തന്നെ കുടുക്കിയതാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ പ്രതിയായ അമ്മ. താൻ നിരപരാധിയാണ്; എല്ലാ അമ്മമാർക്കും വേണ്ടി സത്യം പുറത്തു വരണമെന്നും അവർ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
മൊഴി എടുക്കാൻ എന്നു പറഞ്ഞാണ് പോലീസ് തന്നെ കൊണ്ടുപോയത്. അവിടെ എത്തിയപ്പോഴാണ് മകന്റെ പരാതിയിൽ റിമാൻഡ് ചെയ്യുകയാണെന്നു പറഞ്ഞത്. 2019ൽ ഭർത്താവിനെതിരേ താൻ പരാതി കൊടുത്തിരുന്നു. അതിൽ നടപടിയുണ്ടായില്ല. ഭർത്താവ് മകനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവർ പറഞ്ഞു.
സത്യം പുറത്തുവരുമെന്നാണു പ്രതീക്ഷ. മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി കൊടുപ്പിച്ചതെന്നും അവർ സംശയം പ്രകടിപ്പിച്ചു. അലർജിയുണ്ടായപ്പോൾ മകനെ ആശുപത്രിയിൽ കാണിച്ചിരുന്നു. ആ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കണ്ടെത്തിയെന്നു പറയുന്ന മരുന്ന് ഏതാണെന്ന് അറിയില്ല. മകനോട് ഒന്നും പറയാനില്ല.
അവനും മാനസിക വിഷമത്തിൽ ആയിരിക്കും. കുട്ടികളെ തിരിച്ചു കിട്ടണം. ഇതിനായി നിയമ പോരാട്ടം തുടരും. അറസ്റ്റ് ചെയ്യുന്പോൾ കേസ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. പരാതി കൊടുത്ത കുട്ടി അടക്കം എല്ലാവരെയും തനിക്കുവേണം. മകനെകാണണം. സത്യം പുറത്തുവരുമെന്നും അമ്മ പ്രതികരിച്ചു.
കേസിൽ ഹൈക്കോടതിയിൽ നിന്നു ജാമ്യം ലഭിച്ച അമ്മ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്. കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.
കടയ്ക്കാവൂർ കേസ്: കുടുക്കിയതാണെന്നും സത്യം പുറത്തുവരണമെന്നും അമ്മ
01:48 AM Jan 25, 2021 | Deepika.com