തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചത്.
സുപ്രീം കോടതി ജസ്റ്റീസ് അരിജിത് പസായത് ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാരിന് നിയമോപദേശം നല്‍കിയതാണ്. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം കേരളീയര്‍ക്ക് തിരിച്ചറിയാനാവും. ഇതൊന്നും ഇവിടെ ചെലവാകാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തീരുമാനം രാഷ്ട്രീയപ്രേരിതം: മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിടാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയപ്രേരിതവും വൈരനിര്യാതനബുദ്ധിയോടെയുമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് യാതൊരു കഴന്പുമില്ലെന്ന് കണ്ടെത്തി ഒഴിവാക്കിയ കേസാണിത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽ കണ്ടാണ് ഈ കേസ് കുത്തിപ്പൊക്കുന്നതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
കനത്ത തിരിച്ചടിയാകും: കെ.സി. ജോസഫ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അഞ്ചു വര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നിട്ട് നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഈ കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തതെന്ന് കെസി ജോസഫ് എംഎല്‍എ. ഇതു തികച്ചും രാഷ്ട്രീയപ്രേരിതമാണ്. പിണറായി സര്‍ക്കാരിന് ഇതു കനത്ത തിരിച്ചടി ഉണ്ടാക്കും.
ഡിജിപി രാജേഷ് ദിവാന്, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ഉന്നത സംഘം അന്വേഷിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാനായില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന് കേസുമായി മുന്നോട്ടുപോകാനാവില്ലെന്നു വ്യക്തമായപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തത്. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ്. സര്‍ക്കാരിന്റെ അതീവ ഗുരുതരമായ വീഴ്ചകള്‍ ഇതിലൂടെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്.
സോളാര്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് നേരത്തെ രൂക്ഷമായ വിമര്‍ശനം ഉണ്ടായതാണ്. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ നിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയപ്പോള്‍ കേസുമായി മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു മറുപടിയെന്ന് കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാപ്പരത്തമെന്ന് ഹൈബി ഈഡന്
കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും പ്രതീക്ഷിച്ചു നില്ക്കുന്ന സമയത്ത് സോളാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വര്‍ണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള രാഷ്ട്രീയ പാപ്പരത്തമാണെന്ന് ഹൈബി ഈഡന് എംപി. പുലി വരുന്നേ പുലി എന്നത് ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് സോളാര്‍ കേസില്‍ പിണറായി സര്‍ക്കാരിന്റെ നടപടി. തെരഞ്ഞെടുപ്പുകളില്‍ കൃത്യമായി എത്തുന്ന പുലിയായി സോളാര്‍ കേസ് മാറുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഒരാളെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമെന്നേ പറയാനാകൂ. കേസ നടത്തിപ്പിന് സുപ്രീം കോടതി വരെ പോയി ലക്ഷങ്ങള്‍ ചെലവാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ സിബിഐക്ക് പിന്നാലെ പോകുന്നു.
ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൊതുജനം മറുപടി നല്‍കിയത് കോണ്‍ഗ്രസിന് ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷം നല്‍കിക്കൊണ്ടാണ്. നേരിട്ട് ജനങ്ങളോട് വോട്ട് ചോദിക്കാന്‍ കഴിയാത്തവര്‍ തട്ടിപ്പുകാരെയും മറ്റും മുന്‍നിർത്തി തെരഞ്ഞെടുപ്പിനിറങ്ങാന്‍ പോകുന്നു. കേരള സമൂഹം ഇത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഹൈബി പറഞ്ഞു.
സോളാര്‍ കേസുകള്‍ സിബിഐയ്ക്ക് : തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് രമേശ് ചെന്നിത്തല
12:53 AM Jan 25, 2021 | Deepika.com