തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരേ നിയമസഭയ്ക്കകത്തും പുറത്തും വിട്ടുവീഴ്ചയില്ലാതെ പോരാടാനായെന്നും അഞ്ചു വർഷത്തെ പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളിൽ ജനങ്ങളുടെ പക്ഷത്തുനിന്ന് സർക്കാരുമായി സഹകരിക്കുകയും വേണം. അഞ്ചുവർഷത്തെ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവർത്തനം പ്രതിപക്ഷധർമം പൂർണമായി നിറവേറ്റുന്നതായി.
ഇടതുപക്ഷം പ്രതിപക്ഷത്തു വരാറുള്ളപ്പോൾ ചെയ്യുന്നതുപോലെ എല്ലാറ്റിനെയും കണ്ണുമടച്ച് എതിർക്കുകയും സംസ്ഥാനത്തിന്റെ താത്പര്യങ്ങളെപ്പോലും സങ്കുചിതമായ രാഷ്ട്രീയതാല്പര്യങ്ങൾക്കായി തുരങ്കം വയ്ക്കുകയും ചെയ്യുന്ന സമീപനമല്ല യുഡിഎഫ് സ്വീകരിച്ചത്. സഹകരിക്കേണ്ടതിനോട് പൂർണമായി സഹകരിക്കുകയും എതിർക്കേണ്ടവയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുകയും ചെയ്തു.
സർക്കാരിന്റെ പ്രവർത്തനം സൂക്ഷ്മമായി പിന്തുടർന്നിരുന്നതിനാൽ ചരിത്രത്തിലുണ്ടാകാത്തവിധം ഇത്രയേറെ അഴിമതികൾ പുറത്തുകൊണ്ടുവരാനായി. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അഴിമതിക്കെതിരേയും ഉജ്വലമായ പോരാട്ടമാണ് അഞ്ചുവർഷവും പ്രതിപക്ഷം നിയമസഭയിൽ നടത്തിയതെന്നും ചെന്നിത്തല വിശദീകരിച്ചു.
2017ലെ ധനമന്ത്രിയുടെ ബജറ്റ് അവതരിപ്പിക്കുന്പോൾ ചോർന്നത് സഭയിലെത്തിച്ചു. ബ്രുവറി, ഡിസ്റ്റിലറി തട്ടിപ്പു മുതൽ പന്പ മണൽക്കടത്ത് വരെ ഒട്ടേറെ അഴിമതികൾ അവസാനിപ്പിക്കാനും സർക്കാരിനെക്കൊണ്ട് തിരുത്തിക്കാനുമായി. സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരേ അവിശ്വാസപ്രമേയവും, സ്വർണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെയും നിയമസഭയിലെ അഴിമതിയുടെയും പേരിൽ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയവും പ്രതിപക്ഷം കൊണ്ടുവന്നെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
"കെ.വി. തോമസ് ശക്തനായ തേരാളി'
തിരുവനന്തപുരം: കെ.വി. തോമസ് കോണ്ഗ്രസിന്റെ എക്കാലത്തെയും ശക്തനായ തേരാളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന് സ്വാഭാവികമായും ചില പ്രശ്നങ്ങളുണ്ടായി. അതു ചർച്ച ചെയ്തു. അദ്ദേഹം എങ്ങോട്ടും പോകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജനദ്രോഹ നയങ്ങൾക്ക് എതിരേ പോരാടി: ചെന്നിത്തല
12:55 AM Jan 24, 2021 | Deepika.com