തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനരംഗത്ത് പൊതുമരാമത്ത് വകുപ്പ് വഴി പുരോഗമിക്കുന്നത് 25,000 കോടി രൂപയുടെ നിർമാണപ്രവൃത്തികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ ജില്ലകളിലായി 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിറയിൻകീഴ്, മാളിയേക്കൽ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശി (പട്ടാമ്പി), താനൂർതെയ്യാല, ചേലാരി ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശേരി) എന്നിവിടങ്ങളിലായാണ് മേൽപ്പാലങ്ങൾ നിർമിക്കുന്നത്. 251.48 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തികളുടെ നിർമാണം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ഈ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് നിർമാണങ്ങൾ നടത്തുന്നത്. എല്ലായിടത്തും രണ്ടു ലൈൻ ഫുട്പാത്തും ഉണ്ടാകും. പൈൽ, പൈൽ ക്യാപ്പ് എന്നിവ കോൺക്രീറ്റും, പിയർ, പിയർ ക്യാപ്പ്, ഗർഡർ എന്നിവ സ്റ്റീലും ഡെക് സ്ലാബ് കോൺക്രീറ്റിലുമായാണ് നിർമിക്കുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഈ മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയാകുന്നതോടെ ഇവിടങ്ങളിൽ റെയിൽവേ ക്രോസ് കാരണം ഉണ്ടാകുന്ന ഗതാഗത തടസങ്ങൾക്ക് ശാശ്വത പരിഹാരമാകും. പൊതുഗതാഗത രംഗത്തു വലിയ മാറ്റങ്ങൾക്കു തുടക്കമിടുന്ന പദ്ധതികളാണ് അടുത്തുതന്നെ പൂർത്തിയാകാൻ പോകുന്നതെന്നും ഇതിന് എല്ലാ പിന്തുണയും വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു.
പൊതുമരാമത്തു വകുപ്പു വഴി പുരോഗമിക്കുന്നത് 25,000 കോടിയുടെ നിർമാണം: മുഖ്യമന്ത്രി
12:55 AM Jan 24, 2021 | Deepika.com