തിരുവനന്തപുരം: കയർ ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകൾ സജ്ജമായി. സംസ്ഥാനത്താകെ 500 സ്റ്റോറുകളാണ് ഒരുക്കുക.
ആലപ്പുഴ ജില്ലയിൽ രണ്ട് സ്റ്റോറുകളും കാസർഗോഡ് ജില്ലയിൽ ഒരു സ്റ്റോറും പ്രവർത്തനമാരംഭിക്കുകയാണ്. ആലപ്പുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിലും, മാരാരിക്കുളത്തും കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിനടുത്തുള്ള കാലിക്കടവിലുമാണ് വില്പന കേന്ദ്രങ്ങൾ. ഇതിന്റെ ഉദ്ഘാടനം നാളെ 3.30ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ഓൺലൈനായി നിർവഹിക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും.
കയർ ഉത്പന്നങ്ങൾക്കും കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന കരകൗശല വസ്തുക്കൾക്കും ബാംബൂ കോർപറേഷൻ, കേരഫെഡ്, മിൽമ, കാപ്പക്സ് എന്നിവയുടെ ഉത്പന്നങ്ങൾക്കും മികച്ച വിപണി ഒരുക്കുകയെന്നതാണ് കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ പ്രധാന ലക്ഷ്യം.
സ്റ്റോറുകൾ ആരംഭിക്കുന്നതിന് ലഘുവായ്പാ പദ്ധതിയായി കുടുംബശ്രീ സിഡിഎസ്സുകൾ മുഖേന അഞ്ചു ലക്ഷം രൂപ അനുവദിക്കുന്നു. വായ്പാ ക്രമമായി തിരിച്ചടയ്ക്കുന്നവർക്ക് 1.5 ലക്ഷം രൂപയുടെ സബ്സിഡി ലഭിക്കും.
കുടുംബശ്രീയുടെ 500 കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകൾ
12:55 AM Jan 24, 2021 | Deepika.com