കോഴിക്കോട്: മന്ത്രി എ.കെ. ശശീന്ദ്രൻ ഒഴികെയുള്ള നേതൃത്വം യുഡിഎഫിലേക്കു ചേക്കേറുന്നു എന്ന രീതിയിൽ പ്രവർത്തിക്കാനാരംഭിച്ചതോടെ എൻസിപിയെചൊല്ലി ഇടതുമുന്നണിയിലും അമർഷം. പാലാ സീറ്റിനെചൊല്ലി ഉടലെടുത്ത പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന് എൻസിപിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടാകുന്നത് എന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.
പ്രകോപനപരമായ പ്രസ്താവനകളാണ് മാണി സി. കാപ്പനിൽനിന്നും ടി.പി.പീതാബരൻ മാസ്റ്ററിൽനിന്നും ഉണ്ടാകുന്നത്. 27ന് ചേരുന്ന ഇടതുമുന്നണി യോഗത്തിലും എൻസിപി നിലപാട് കടുപ്പിക്കുകയാണെങ്കിൽ മുന്നണിയിൽനിന്ന് ഒഴിവാക്കുക മാത്രമാകും ഇടതുപക്ഷത്തിനു മുൻപിലുള്ള പോംവഴി. കേരള കോൺഗ്രസ്-എം, എൽജെഡി,ഐഎൻഎൽ തുടങ്ങിയ കക്ഷികൾ മുന്നണിയിൽ എത്തിയതോടെ സീറ്റു വിഭജനം ഇടതുപക്ഷത്തിനു ബുദ്ധിമുട്ടായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇടഞ്ഞുനിൽക്കുന്ന കക്ഷികൾ പോകട്ടെ എന്നതാണ് ഇടതുപക്ഷത്തെ പൊതുവികാരം.
അതേസമയം ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന എൻസിപി മന്ത്രി എ.കെ. ശശീന്ദ്രൻ ഔദ്യോഗിക വസതിയിൽ ഗ്രൂപ്പ് യോഗം ചേർന്നത് എൻസിപി ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ശശീന്ദ്രനെ തഴഞ്ഞ് യുഡിഎഫിലേക്ക് ചേക്കേറുകയെന്നതാണ് എൻസിപി ലക്ഷ്യം വയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് അടുത്തയാഴ്ച നടത്താനിരിക്കുന്ന കേരളയാത്ര യുഡിഎഫിലേക്ക് ചേക്കേറുന്നതിനുള്ള അവസരമാക്കാനുമാണ് എൻസിപി ഔദ്യോഗിക പക്ഷത്തിന്റെ കണക്കുക്കൂട്ടൽ.
പാർട്ടിയിലെ പ്രശ്നം ചർച്ചചെയ്യാൻ ഇന്നലെ കേരളത്തിലെത്താമെന്നേറ്റിരുന്ന അഖിലേന്ത്യ അധ്യക്ഷൻ ശരത്പവാർ സന്ദർശനത്തിൽനിന്ന് പിന്മാറിയതിനുപിന്നിലും സമവായനീക്കം നടക്കില്ല എന്ന തിരച്ചറിവാണ്. മുംബൈയിൽ നടക്കുന്ന ബാൽ താക്കറെയുടെ ജന്മവാർഷികത്തിൽ പങ്കെടുക്കാനുള്ളതിനാലാണ് യാത്ര മാറ്റിയതെന്നാണ് പാർട്ടി ഔദ്യോഗികമായ അറിയിച്ചത്. കേരളത്തിലെ പാർട്ടിയിലുണ്ടായ തർക്കം ചർച്ച ചെയ്യാൻ സീനിയർ നേതാവായ പ്രഫുൽ പട്ടേലിനെ ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്.
അതിനിടെ സിപിഎമ്മിനോട് ഐക്യപ്പെട്ട് നിൽക്കുന്ന എ.കെ. ശശീന്ദ്രനെ ഇടതുപക്ഷം കൈവിടില്ല. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ കോൺഗ്രസ്-എസിൽ ചേർന്ന് കണ്ണൂരിൽ മത്സരിക്കണമെന്ന ശശീന്ദ്രനു മുന്നിലുള്ള നിർദേശത്തെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. നാലു പതിറ്റാണ്ടായി ഇടതുസഹയാത്രികരായ എൻസിപി യുഡിഎഫിലേക്ക് കൂടുമാറുന്നതിൽ ചില നേതാക്കൾ ധർമസങ്കടത്തിലാണ്. സ്വന്തം നിലയിൽ മറ്റു പാർട്ടികളിലേക്ക് മാറാനുള്ള നീക്കത്തിലാണിവർ.
എൻസിപി നേതൃത്വം യുഡിഎഫിനു പിന്നാലെ, ഇടതുമുന്നണിയിൽനിന്ന് ഒഴിവാക്കിയേക്കും
12:14 AM Jan 24, 2021 | Deepika.com