തിരുവനന്തപുരം: കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത് തികച്ചും അന്യായമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ഈ മാസം ഇതുവരെ അഞ്ചു തവണയാണു വില കൂട്ടിയത്. പെട്രോളിന് 86.61 രൂപയും ഡീസലിന് 80.74 രൂപയുമായതോടെ വൻ വിലക്കയറ്റത്തിന് വഴിയൊരുങ്ങി. അന്താരാഷ്ട്രവിപണയിൽ ബെന്റ് ഇനം ക്രൂഡിന് വില കഴിഞ്ഞ വർഷം ജനുവരിയിൽ 63.65 ഡോളറായിരുന്നത് ഇപ്പോൾ 55.61 ഡോളറായി കുറഞ്ഞുനില്ക്കുന്പോഴാണ് രാജ്യത്തു വില കുതിക്കുന്നത്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്റെ പ്രധാന ഘടകം. ഒരു ലിറ്റർ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്സൈസ് നികുതി. സംസ്ഥാന സർക്കാർ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് ജനങ്ങളെ പിഴിയുന്നത്.
യുപിഎ സർക്കാരിന്റെ കാലത്ത് 2014ൽ പെട്രോളിന് 9.48 രൂപയായിരുന്ന എക്സൈസ് നികുതിയാണ് ഇപ്പോൾ മൂന്നിരട്ടിയായത്. ഡീസലിന് 3.56 രൂപയായിരുന്നത് 10 മടങ്ങായി.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണം. യുഡിഎഫ് സർക്കാർ പെട്രോൾ, ഡീസൽ വില കുതിച്ചു കയറിയപ്പോൾ നാലു തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. ഇടതുസർക്കാർ ചെങ്ങന്നൂർ തെരഞ്ഞെടുപ്പുവേളയിൽ മാത്രം ഒരു രൂപയുടെ ഇളവു നല്കി. കർണാടക തെരഞ്ഞെടുപ്പുവേളയിൽ മൂന്നാഴ്ച പെട്രോളിയം കന്പനികൾ വില കൂട്ടിയില്ല. വർധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാൻ ഇടതുസർക്കാർ തയാറാകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
പെട്രോൾ വില വർധന അന്യായം: ഉമ്മൻ ചാണ്ടി
12:14 AM Jan 24, 2021 | Deepika.com