കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാര്‍ മിക്കവരും ഇക്കുറിയും മത്സരത്തിനിറങ്ങിയേക്കും. ജില്ലയില്‍ യുഡിഎഫിന്റെ ഒമ്പത് എംഎല്‍എമാരില്‍ ഏഴു പേരും സീറ്റുറപ്പിച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫിലെ അഞ്ച് എംഎല്‍എമാരില്‍ മൂന്നു പേരും വീണ്ടും മത്സരത്തിനിറങ്ങിയേക്കും.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന വി.ഡി. സതീശന് പറവൂരില്‍ ഇക്കുറിയും മത്സരിക്കും. കഴിഞ്ഞതവണ 20,634 വോട്ടിന്റെ ഭൂരിപക്ഷം സതീശനുണ്ടായിരുന്നു.
യുവനിര വീണ്ടും
ജില്ലയിലെ യുവ എംഎല്‍എമാരായ യുഡിഎഫിലെ റോജി എം. ജോണ്‍ (അങ്കമാലി), എല്‍ദോസ് കുന്നപ്പിള്ളി (പെരുന്പാവൂർ), അന്‍വര്‍ സാദത്ത് (ആലുവ), അനൂപ് ജേക്കബ് (പിറവം), എല്‍ഡിഎഫിലെ എം. സ്വരാജ് (തൃപ്പൂണിത്തുറ), ആന്റണി ജോണ്‍ (കോതമംഗലം), എല്‍ദോ ഏബ്രഹാം (മൂവാറ്റുപുഴ) എന്നിവര്‍ ഇക്കുറിയും മത്സരിക്കും. അന്‍വര്‍ സാദത്ത് മൂന്നാം ജയം തേടിയാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണ 18,835 ആയിരുന്നു ഭൂരിപക്ഷം.
ഇടതു സീറ്റുകള്‍ പിടിച്ചെടുത്ത് അഞ്ചു വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയെന്നത് റോജിക്കും എല്‍ദോസിനും അനൂകൂല ഘടകമാണ്. മുന്‍ മന്ത്രി ജോസ് തെറ്റയില്‍ രണ്ടു തവണ ജയിച്ച അങ്കമാലി സീറ്റ് നിലനിര്‍ത്താനിറങ്ങിയ ജനതാദളിലെ ബെന്നി മൂഞ്ഞേലിയെ 9,186 വോട്ടുകള്‍ക്കാണ് റോജി പരാജയപ്പെടുത്തിയത്. ഇക്കുറി ഇവിടെ ജോസ് തെറ്റയില്‍ തിരിച്ചുവരവിനു ശ്രമിക്കുന്നുണ്ട്.
സിറ്റിംഗ് എംഎല്‍എയായിരുന്ന സാജു പോളിനെയാണു പെരുമ്പാവൂരില്‍ എല്‍ദോസ് അട്ടിമറിച്ചത്. ഇത്തവണ എൽഡിഎഫിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്. ഹൈബി ലോക്സഭാംഗമായതിനെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയ ടി.ജെ. വിനോദിനുതന്നെ എറണാകുളം സീറ്റു നല്‍കിയേക്കും. യുഡിഎഫിന്റെ കുത്തക സീറ്റായ എറണാകുളത്തിനായി ചില നേതാക്കൾ ചരടുവലികള്‍ നടത്തുന്നുണ്ട്.
തൃക്കാക്കരയില്‍ പി.ടി. തോമസ് വീണ്ടും മത്സരിക്കാന്‍ താത്പര്യമറിയിച്ചിട്ടുണ്ടെങ്കിലും പുതുമുഖങ്ങള്‍ വേണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ചര്‍ച്ച ചെയ്യപ്പെടും. മുസ്ലിം ലീഗിന്റെ ജില്ലയിലെ ഏക സീറ്റായ കളമശേരിയില്‍ ഇക്കുറി മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മാറിനില്‍ക്കും. പാലാരിവട്ടം പാലം അഴിമതി കേസിലുള്‍പ്പെട്ട ഇദ്ദേഹത്തിനു പകരം സ്ഥാനാര്‍ഥിക്കായുള്ള ചര്‍ച്ചകള്‍ ലീഗില്‍ സജീവമാണ്. മണ്ഡലം വച്ചു മാറുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കുന്നത്തുനാട് വി.പി. സജീന്ദ്രനും പിറവത്ത് സിറ്റിംഗ് എംഎല്‍എ അനൂപ് ജേക്കബും തന്നെയാകും ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ഥി.
ശര്‍മ മാറിയേക്കും
ഏഴു തവണ നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച മുന്‍ മന്ത്രി എസ്. ശര്‍മ ഇക്കുറി മാറിനില്‍ക്കണമെന്ന് സിപിഎമ്മിനുള്ളില്‍ പൊതുവികാരമുണ്ട്. അങ്ങനെ വന്നാല്‍ വൈപ്പിന്‍ മണ്ഡലത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എന്‍. ഉണ്ണികൃഷ്ണന്, ജില്ലാ പഞ്ചായത്തംഗമായ എം.ബി. ഷൈനി, വൈപ്പിന്‍ ഏരിയ സെന്റര്‍ അംഗം എ.പി. പ്രിനില്‍ എന്നീ പേരുകള്‍ പരിഗണിക്കും. യുഡിഎഫില്‍ കെ.പി. ധനപാലന്, അഡ്വ. എം.വി. പോള്‍ എന്നിവരുള്‍പ്പെടെ അര ഡസന്‍ പേരുകള്‍ ചര്‍ച്ചകളിലുണ്ട്.
എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ കോതമംഗലത്ത് ആന്റണി ജോണും മൂവാറ്റുപുഴയില്‍ എല്‍ദോ ഏബ്രഹാമും രണ്ടാം മത്സരത്തിനിറങ്ങും. കഴിഞ്ഞതവണ നഷ്ടമായ കോതമംഗലം സീറ്റ് തിരിച്ചു പിടിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ ഷിബു തെക്കുംപുറത്തിനെ യുഡിഎഫ് കളത്തിലിറക്കിയേക്കും. ഫ്രാൻസിസ് ജോർജും പരിഗണനയിലുണ്ട്. മൂവാറ്റുപുഴയിൽ കോൺഗ്രസിലെ ജോസഫ് വാഴയ്ക്കൻതന്നെയാകും യുഡിഎഫ് സ്ഥാനാർഥി.
എം. സ്വരാജ് എംഎല്‍എ മത്സരരംഗത്തുണ്ടാകുമെങ്കിലും തൃപ്പൂണിത്തുറയില്തന്നെയാകുമോ എന്നതില്‍ വ്യക്തതയായിട്ടില്ല. 2016ല്‍ മുന്‍ മന്ത്രി കെ. ബാബുവിനെ 4,467 വോട്ടുകള്‍ക്കാണു സ്വരാജ് തോല്പിച്ചത്. കൊച്ചിയില്‍ സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ കെ.ജെ. മാക്സിയുടെ രണ്ടാം മത്സരത്തിന്റെ കാര്യത്തിലും പാര്‍ട്ടി പ്രതികരിച്ചിട്ടില്ല.
സിജോ പൈനാടത്ത്
എറണാകുളത്തു സീറ്റുറപ്പിച്ച് 10 സിറ്റിംഗ് എംഎല്‍എമാര്‍
01:37 AM Jan 23, 2021 | Deepika.com