തിരുവനന്തപുരം: നിയമസഭാംഗമെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നിയമസഭയുടെ ആദരം. ഇന്നലെ ചോദ്യോത്തര വേള കഴിഞ്ഞയുടൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് നിയമസഭയുടെ ആദരം അറിയിച്ചത്. ഉമ്മൻ ചാണ്ടിയുടെ അഭാവത്തിലായിരുന്നു നിയമസഭയിൽ അദ്ദേഹത്തിനുള്ള അനുമോദനം. കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഓണ്‍ലൈനായി പങ്കെടുക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിക്ക് സഭയിൽ എത്താൻ കഴിയാതിരുന്നത്.
ജനങ്ങൾക്കിടയിലുള്ള ജീവിതം ലഹരിയോടെ കാണുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതം ജനങ്ങൾക്കും പൊതുപ്രവർത്തകർക്കും തുറന്ന പുസ്തകമാണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുമോദന പ്രസംഗത്തിൽ പറഞ്ഞു. താനും ഉമ്മൻ ചാണ്ടിയും 1970 ലാണ് ആദ്യമായി നിയമസഭയിലെത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതുപ്പള്ളി എന്ന ഒറ്റ നിയമസഭാ മണ്ഡലത്തെ അരനൂറ്റാണ്ട് പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടി പാർലമെന്ററി രംഗത്തെ അപൂർവതയാണ്. നിയമസഭയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയേയും നേരത്തെ സഭ ആദരിച്ചിരുന്നു.
സ്വന്തം ശരീരത്തിലേക്ക് കല്ലു വലിച്ചെറിഞ്ഞവരെപ്പോലും കെട്ടിപ്പുണരാൻ കഴിയുന്ന സ്നേഹത്തിന്റെ പ്രതീകമാണ് ഉമ്മൻ ചാണ്ടിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുമോദന പ്രസംഗത്തിൽ പറഞ്ഞു.
കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനർ, തൊഴിൽ, ധന മന്ത്രി, രണ്ടു തവണ മുഖ്യമന്ത്രി, എഐസിസി ജനറൽ സെക്രട്ടറി, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എന്നീ നിലകളിലും ഉമ്മൻ ചാണ്ടി മികച്ച പ്രവർത്തനമാണു കാഴ്ച വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അരനൂറ്റാണ്ട് പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് നിയമസഭയുടെ ആദരം
01:37 AM Jan 23, 2021 | Deepika.com