തിരുവനന്തപുരം: രാജ്യത്തെ പാർലമെന്ററി ചരിത്രത്തിൽ ആദ്യമായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. കിഫ്ബിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾ അടങ്ങിയ മൂന്നു പേജുകൾ നിരാകരിച്ചു റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു കൈമാറാനും തീരുമാനിച്ചു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധികാരത്തിനുമേൽ ഇതുവരെയില്ലാത്ത കടന്നുകയറ്റം ഭരണഘടനാ സ്ഥാപനങ്ങളെയും നിയമസഭാ സമിതിയുടെ അധികാരത്തെയും കശാപ്പ് ചെയ്യുന്നതിനു തുല്യമാണെന്നു പ്രതിപക്ഷം ആരോപിച്ചു. ചട്ടം 118 അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. പ്രതിപക്ഷവും ബിജെപിയും പ്രമേയത്തെ എതിർത്തു.
കിഫ്ബി മസാല ബോണ്ടിറക്കി വിദേശത്തുനിന്ന് ഉയർന്ന പലിശയ്ക്കു പണം സമാഹരിച്ചെന്ന സിഎജി റിപ്പോർട്ടിലെ 41 മുതൽ 43 വരെയുള്ള പേജുകൾ ഒഴിവാക്കി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു കൈമാറാനുള്ള തീരുമാനം ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചുള്ളതാണെന്നും ഇത് അനുവദിക്കരുതെന്നും പിഎസി ചെയർമാൻകൂടിയായ പ്രതിപക്ഷത്തെ വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദ പരിശോധന നടത്തി റൂളിംഗ് നൽകാമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണനും അറിയിച്ചു.
എന്നാൽ, സർക്കാർ വിശദീകരണം കേൾക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമുള്ള റിപ്പോർട്ടിലെ ഭാഗങ്ങൾ ഒഴിവാക്കിയാകും പിഎസിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നതെന്നു സ്പീക്കർ ആദ്യം അറിയിച്ചു. ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്തതോടെയാണു വിശദ പരിശോധന നടത്താമെന്നു സ്പീക്കറും അറിയിച്ചത്.
ഒരു കാര്യം തീരുമാനിക്കുന്നതിനു മുന്പ് ബാധിക്കപ്പെടുന്നവരുടെ ഭാഗംകൂടി കേൾക്കണമെന്നാണു സ്വാഭാവിക നീതിയുടെ പ്രാഥമിക തത്വമെന്നും ഇത് ലംഘിക്കപ്പെട്ടതിനാൽ സിഎജി റിപ്പോർട്ടിന്റെ അടിത്തറതന്നെ ഇളകിയിരിക്കുകയാണെന്നും പ്രമേയ അവതരണത്തിനിടയിൽ മുഖ്യമന്ത്രി പറഞ്ഞു.
സിഎജി ഓഡിറ്റ് നടത്തുന്പോൾ കരട് റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പിന് നൽകുകയും അവരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്യാറുണ്ട്. ഇതുകൂടി പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് ഭരണഘടനാ സ്ഥാപനമായ സിആൻഡ് എജിയുടെ ഒപ്പോടെ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. ഇത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോവുകയും കമ്മിറ്റി റിപ്പോർട്ട് തയാറാക്കുകയും ചെയ്യുന്നു.
കരട് റിപ്പോർട്ടിൽ ഇല്ലാത്ത ചില ഭാഗങ്ങൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ബന്ധപ്പെട്ട വകുപ്പിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. ഈ തെറ്റായ കീഴ്വഴക്കം അംഗീകരിച്ചു പോയാൽ എക്സിക്യൂട്ടീവും ലജിസ്ലേച്ചറും തമ്മിൽ നിലവിലുള്ള ബന്ധം അട്ടിമറിക്കപ്പെടും. ഇതിന് കൂട്ടുനിന്നുവെന്ന അപഖ്യാതി ഈ സഭയ്ക്ക് ഉണ്ടാകാൻ പാടില്ലെന്ന നിർബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎജി റിപ്പോർട്ടിനെതിരേ പ്രമേയം; ചരിത്രത്തിൽ ആദ്യം
01:03 AM Jan 23, 2021 | Deepika.com