കൊച്ചി: കടക്കാവൂരില്‍ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയ്ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വനിത ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ടാക്കി ആഴത്തിലുള്ള അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
അസാധാരണവും അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമായ പരാതിയില്‍ പ്രാഥമികാന്വേഷണം പോലും നടത്താതെ വേഗത്തില്‍ കേസെടുത്ത് ഹര്‍ജിക്കാരിയെ ജയിലലടച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. പരാതി യാഥാര്‍ഥ്യമാണോ, ദുരുദ്ദേശ്യപരമാണോ, മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്ന ഭര്‍ത്താവിനെതിരെ ഹര്‍ജിക്കാരി നല്കിയ പരാതികളില്‍ എന്തെല്ലാം നടപടികളുണ്ടായി തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി.
കുട്ടിയുടെ മാനസിക, ബൗദ്ധീക, ശാരീരിക ഘടകങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തെളിവുകളുടെ ആഴത്തിലുള്ള പരിശോധന വിചാരണ ഘട്ടത്തിലാണ് വേണ്ടതെങ്കിലും അസാധാരണമായ ചില സാഹചര്യങ്ങള്‍ ഈ കേസിലുള്ളതിനാൽ അത്തരമൊരു വിലയിരുത്തല്‍ വേണ്ടതുണ്ടെന്ന് കോടതി ഉത്തരവ് പറയുന്നു.
ഇതുവരെയുള്ള പോലീസ് അന്വേഷണത്തില്‍ ഒട്ടേറെ പൊരുത്തക്കേടുകളുള്ളതായി കാണാന്‍ കഴിയുമെന്ന് ഉത്തരവിൽ പറയുന്നു.
മകനെ പീഡിപ്പിച്ചെന്ന കേസ്: അമ്മയ്ക്ക് ഉപാധികളോടെ ജാമ്യം
01:03 AM Jan 23, 2021 | Deepika.com