തി രുവനന്തപുരം: കോവിഡിനെത്തുടർന്ന് സംസ്ഥാനത്തെ 20 വ്യവസായ സംരംഭങ്ങൾ അടച്ചുപൂട്ടിയെന്ന് മന്ത്രി ഇ.പി ജയരാജൻ നിയമസഭയെ അറിയിച്ചു. പത്തനംതിട്ടയിൽ 16 ഉം ആലപ്പുഴയിൽ മൂന്നും കോഴിക്കോട് ഒന്നും സംരംഭങ്ങളാണ് അടച്ചുപൂട്ടിയത്. കോവിഡ് കാരണം വ്യവസായ സംരംഭങ്ങൾക്ക് ഉത്പാദനം കുറയ്ക്കേണ്ട അവസ്ഥയുമുണ്ടായി.
കോവിഡ് കാലത്ത് എമർജൻസി ക്രെഡിറ്റ് ലൈൻ സ്കീമിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 2020 ഫെബ്രുവരി 28 വരെ കുടിശികയായുള്ള വായ്പയുടെ 20 ശതമാനം വരെയുള്ള തുക അധിക പ്രവർത്തന മൂലധനമായി ലഭിക്കുന്നു. 2021 ജനുവരി രണ്ടുവരെ ഈയിനത്തിൽ വിവിധ ബാങ്കുകൾ മുഖേന 145319 അക്കൗണ്ടുകളിലായി 6368 കോടി രൂപ അനുവദിച്ചു. ഇതിൽ 109970 അക്കൗണ്ടുകളിലായി 5595 കോടി രൂപ വിതരണം നടത്തി.
സിജിഎസ്എസ്ഡി മുഖേന നിലവിൽ വായ്പയെടുത്തിട്ടുള്ളതും എൻപിഎ, എസ്എംഎ -രണ്ട് വിഭാഗത്തിലെ പ്രവർത്തന ക്ഷമമായിട്ടുള്ളതുമായ യൂണിറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.പി.മുഹമ്മദ് മുഹസിൻ, സി. ദിവാകരൻ, മുല്ലക്കര രത്നാകരൻ, എൽദോ ഏബ്രഹാം തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്.
കഴിഞ്ഞ നാലര വർഷത്തിനിടെ സംസ്ഥാനത്ത് 63542 ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിച്ചതായും മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ പറഞ്ഞു. ഇതുവഴി 5919.74 കോടി രൂപയുടെ നിക്ഷേപവും 223622 തൊഴിലവസരങ്ങളും സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്തു കേരളത്തിൽ നിലച്ചത് 20 വ്യവസായങ്ങൾ
01:44 AM Jan 22, 2021 | Deepika.com