തിരുവനന്തപുരം: ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിച്ച് കെ റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വീടുൾപ്പെടെയുള്ള കെട്ടിടങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർദിഷ്ട റെയിൽപാത കടന്നു പോകുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ആശങ്കയിലാണെന്നു ചൂണ്ടിക്കാട്ടി മോൻസ് ജോസഫ് അവതരണാനുമതി തേടിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിക്കു കേന്ദ്രത്തിന്റെ തത്ത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. വിശദമായ സാമൂഹികാഘാത പഠനം നടത്തി വരികയാണ്. പദ്ധതി കേരളത്തെ കടക്കെണിയിലാക്കുമെന്ന വാദം തെറ്റാണ്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
. നിലവിലുള്ള പാത ഇരട്ടിപ്പിച്ചും വളവുകൾ നേരെയാക്കിയും ഗതാഗത പ്രശ്നത്തിനു പരിഹാരം കാണാവുന്നതാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് പദ്ധതി വേണ്ടെന്നു വയ്ക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തു നിന്നു കാസർഗോട്ടേക്കുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതി അപ്രായോഗികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ശബരി പാത, ഗുരുവായൂർ - കുറ്റിപ്പുറം പാത തുടങ്ങി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടു വർഷങ്ങളായെങ്കിലും ഭൂമി ഏറ്റെടുക്കാനായിട്ടില്ല. കേരളം വിറ്റാലും തീരാത്ത കടബാധ്യത പദ്ധതി വഴിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കേന്ദ്ര അനുമതി ലഭിച്ചാൽ മാത്രമേ സ്ഥലമെടുപ്പു തുടങ്ങുകയുള്ളു എന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരൻ പറഞ്ഞു. സഭ നിർത്തി വച്ചുള്ള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
കെ റെയിൽപദ്ധതി ; ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറച്ച് നടപ്പാക്കും: മുഖ്യമന്ത്രി
01:44 AM Jan 22, 2021 | Deepika.com