കണ്ണൂർ: തുടർച്ചയായി എട്ടുതവണ ജയിച്ച ഇരിക്കൂറിൽനിന്ന് ഇനിയൊരു അങ്കത്തിനില്ലെന്ന് കെ.സി. ജോസഫ് എംഎൽഎ വ്യക്തമാക്കിയതോടെ നാട്ടുകാരനായ സ്ഥാനാർഥിയായിരിക്കും യുഡിഎഫിന്റെ ഈ കോട്ടയിൽ മത്സരിക്കുകയെന്ന കാര്യം ഉറപ്പായി. കെപിസിസി ജനറൽസെക്രട്ടറിമാരായ സജീവ് ജോസഫ്, സോണി സെബാസ്റ്റ്യൻ, യുഡിഎഫ് ചെയർമാൻ പി.ടി. മാത്യു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. നിലവിൽ എ ഗ്രൂപ്പിന്റെ സീറ്റാണിത്.
ഇരിക്കൂറിൽനിന്ന് മത്സരിക്കില്ലെന്നു വ്യക്തമാക്കിയെങ്കിലും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെ.സി. ജോസഫ് മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, കുട്ടനാട് സീറ്റുകളിലൊന്നായിരിക്കും അദ്ദേഹത്തിന് ലഭിക്കാൻ സാധ്യത.
തുടർച്ചയായി എട്ടാംവിജയം നേടി ചരിത്രനേട്ടം കൈവരിച്ചാണ് കെ.സി. ജോസഫ് ഇരിക്കൂറിൽനിന്ന് പടിയിറങ്ങുന്നത്. കണ്ണൂർ ജില്ലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യവ്യക്തിയാണ് കെ.സി. മുൻമന്ത്രി പി.ആർ. കുറുപ്പ് ഏഴുതവണ ജില്ലയിൽനിന്ന് വിജയിച്ചിരുന്നെങ്കിലും അതു തുടർച്ചയായ വിജയമായിരുന്നില്ല. കൂത്തുപറമ്പ്, പെരിങ്ങളം എന്നീ മണ്ഡലങ്ങളിൽനിന്നായിരുന്നു അദ്ദേഹത്തിന്റെ വിജയം.
ചങ്ങനാശേരി സ്വദേശിയായ കെ.സി. ജോസഫ് 1982 മുതൽ ഇരിക്കൂറിനെ പ്രതിനിധീകരിച്ചുവരികയാണ്. കഴിഞ്ഞതവണ 9,647 വോട്ടിനാണ് സിപിഐയിലെ കെ.ടി. ജോസിനെ പരാജയപ്പെടുത്തിയത്. കെ.സിയുടെ സ്ഥാനാർഥിത്വത്തിനെതിരേ കോണ്ഗ്രസിൽനിന്ന് തുടക്കത്തിൽ അപസ്വരങ്ങൾ ഉയർന്നിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. നേതൃത്വത്തെ വെല്ലുവിളിച്ചു വിമതൻ രംഗത്തെത്തിയെങ്കിലും വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല.
35- ാം വയസിലായിരുന്നു കെസിയുടെ ഇരിക്കൂറിലെ ആദ്യമത്സരം. അന്ന് ജനതാപാർട്ടിയുടെ എസ്.കെ. മാധവനെ 9,224 വോട്ടിനാണ് അദ്ദേഹം തോൽപ്പിച്ചത്. 87-ൽ എസ്എഫ്ഐ നേതാവ് ജയിംസ് മാത്യുവിനെയാണു പരാജയപ്പെടുത്തിയത്. 91-ൽ കോട്ടയംകാരനായ കേരള കോണ്ഗ്രസ്-ജെയുടെ ജോർജ് സെബാസ്റ്റ്യനെ തോൽപ്പിച്ചു മൂന്നാംവിജയം നേടി. 96-ൽ ജോസഫ് ഗ്രൂപ്പിന്റെ അഡ്വ. എ.ജെ. ജോസഫിനെതിരേ 17,832 വോട്ടിനു വിജയിച്ച് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും കെസി സ്വന്തമാക്കി. 2001-ൽ കെസിയെ നേരിടാൻ കോട്ടയത്തുനിന്ന് വീണ്ടും സ്ഥാനാർഥിയെത്തി. ജോസഫ് ഗ്രൂപ്പിലെ പ്രഫ. മേഴ്സി ജോണ്. 16,904 വോട്ടിനായിരുന്നു മേഴ്സിയെ തറപറ്റിച്ചത്.
2006-ൽ സിപിഎം സ്ഥാനാർഥിയായി ജയിംസ് മാത്യു വീണ്ടും പൊരുതാനിറങ്ങിയപ്പോൾ ഭൂരിപക്ഷം 1,831 വോട്ടായി കുറഞ്ഞു. 2011-ൽ സിപിഐ യുവനേതാവ് പി. സന്തോഷ് കുമാറായിരുന്നു എതിരാളി. സന്തോഷ് കുമാറിനെ 11,757 വോട്ടിനായിരുന്നു കെസി പരാജയപ്പെടുത്തിയത്.
പുതിയ ആളുകൾ വരട്ടെയെന്നു കെ.സി
കണ്ണൂർ: ഇരിക്കൂറിൽ താൻ ഇത്തവണ മത്സരിക്കാനില്ലെന്നും പുതിയ ആളുകൾ മത്സരിക്കട്ടെയെന്ന കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായും കെ.സി. ജോസഫ് എംഎൽഎ ദീപികയോടു പറഞ്ഞു.
ഒരുപാട് വികസനപദ്ധതികൾ കൊണ്ടുവരാൻ സാധിച്ചിട്ടുമുണ്ട്. കഴിഞ്ഞ അഞ്ചുവർഷക്കാലം പ്രതികാരമനോഭാവത്തോടെയാണ് സർക്കാർ ഇരിക്കൂർ മണ്ഡലത്തെ കണ്ടത്. കരുവഞ്ചാൽ, ആലക്കോട് പാലങ്ങൾക്കുപോലും സാവകാശമാണ് അനുമതി നൽകിയത്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇരിക്കൂറിൽ ഇല്ലെങ്കിലും തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തിയാക്കുമെന്നും മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു.
കെ.സി. ഇനി ഇരിക്കൂറിലേക്കില്ല
01:44 AM Jan 22, 2021 | Deepika.com