കൊച്ചി: പാലാ സീറ്റുമായി ബന്ധപ്പെട്ട് എന്‍സിപി കേരളഘടകത്തിൽ ഉടലെടുത്ത പ്രശ്നങ്ങൾ ചർച്ചചെയ്യാൻ നാളെ കൊച്ചിയില്‍ എത്തുമെന്നറിയിച്ച അഖിലേന്ത്യാ അധ്യക്ഷന്‍ ശരത് പവാറിന്റെ യാത്ര മാറ്റിവച്ചു. പുതിയ തീയതി പ്രഖ്യാപിക്കാത്തതിനാൽ പാർട്ടിയിലെ പ്രശ്നപരിഹാരം നീളും.
പാലായിലെ തര്‍ക്കം എല്‍ഡിഎഫ് മുന്നണി വിടുന്നതിലേക്കും പിളർപ്പിലേക്കും എൻസിപിയെ എത്തിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്ററും പാലായിലെ സിറ്റിംഗ് എംഎൽഎ മാണി സി. കാപ്പനും അടക്കമുള്ള വിഭാഗം യുഡിഎഫിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനു ചുക്കാന്‍ പിടിച്ചത് മുന്‍ എന്‍സിപിക്കാരനായ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ആണെന്നതും ശ്രദ്ധേയം.
പാലാ സീറ്റില്‍ മാത്രമല്ല, കഴിഞ്ഞതവണ മല്‍സരിച്ച എലത്തൂർ, കുട്ടനാട്, കോട്ടയ്ക്കൽ സീറ്റുകളുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ലെന്നാണ് പീതാംബരൻ മാസ്റ്റർ പക്ഷത്തിന്റെ നിലപാട്. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുത്ത് എൽഡിഎഫിൽ തുടരുന്നതിനോടും ഇവർക്കു താൽപര്യമില്ല. മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് എൽഡിഎഫ് വിടുന്നതിനോടു കടുത്ത എതിര്‍പ്പാണ്.
പവാര്‍ കേരളയാത്ര റദ്ദാക്കി; എന്‍സിപിയുടെ തീരുമാനം വൈകും
01:44 AM Jan 22, 2021 | Deepika.com