പയ്യന്നൂര്‍: മലയാളിയുടെ മുത്തച്ഛസങ്കൽപ്പങ്ങളെ അഭ്രപാളികളില്‍ അനശ്വരമാക്കിയ മഹാനടനെയാണ് ഉണ്ണിക്കൃഷ്ണൻ നന്പൂതിരിയുടെ നിര്യാണത്തോടെ നഷ്ടമായത്. 1966-ല്‍ ‘ദേശാടന’ത്തിലൂടെ സിനിമയിലെത്തിയ ഉണ്ണിക്കൃഷ്ണൻ നന്പൂതിരിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. മലയാളത്തിലും തമിഴിലുമായി ഇരുപതോളം ചിത്രങ്ങള്‍ ഒന്നിനുപുറകെ മറ്റൊന്നായി എത്തി.
73-ാം വയസിലാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സിനിമയിലെത്തുന്നത്. തികച്ചും ആകസ്മികമായിട്ടായിരുന്നു സിനിമാപ്രവേശനം. ഗാനരചയിതാവും സംഗീത സംവിധായകനുമായ മരുമകന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പിറന്നാളാഘോഷത്തിനിടെ സംവിധായകന് ജയരാജിനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. കളിയാട്ടം, കല്യാണരാമന്,സദാനന്ദന്റെ സമയം, മായാമോഹിനി, രാപ്പകല്‍, മധുരനൊമ്പരക്കാറ്റ് അങ്ങനെ ഒരവധിക്കാലത്ത്, കൈക്കുടന്ന നിലാവ്, മേഘമല്‍ഹാര്‍, ചന്ദ്രമുഖി, പമ്മല്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങി മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ.
പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളിലെ പഠനകാലത്ത് കെ.വി. നാരായണന് മാസ്റ്ററുടെ ശിക്ഷണത്തില്‍ നാടകങ്ങളില്‍ പെണ്‍വേഷമുള്‍പ്പെടെ അവതരിപ്പിച്ചിരുന്നു. അതിഭാവുകത്വമില്ലാതെ സിനിമയില്‍ ഇദ്ദേഹം പകര്‍ന്നാടിയ വേഷങ്ങള്‍ കേരളീയ സങ്കല്പ്പങ്ങളിലെ മുത്തച്ഛന്മാരുമായി താദാത്മ്യമുള്ളവയായിമാറി. അതിനാലാണ് ഒരുപാട് മുത്തച്ഛന്മാര് അഭ്രപാളികളില്‍ വന്നുപോയിട്ടും മലയാളസിനിമാ ലോകം ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയുടെ കഥാപാത്രങ്ങളെ നെഞ്ചേറ്റിയത്.ജന്മികുടുംബത്തില് ജനിച്ചുവളര്‍ന്നിട്ടും അതിനിടയില്‍ ചുറ്റുപാടുകളില്‍നിന്നു ലഭിച്ച ജീവിതാനുഭവങ്ങളുടെ സമൃദ്ധിയാണ് കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള പകര്‍ന്നാട്ടത്തിന് ഇദ്ദേഹത്തെ സഹായിച്ചത്. തെന്നിന്ത്യന്‍ സിനിമയിലെ അതികായരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ജയറാം, രജനീകാന്ത്, കമലഹാസന് എന്നിവരുമായി ഇഴപിരിയാത്ത ബന്ധവും ഇദ്ദേഹം സൂക്ഷിച്ചിരുന്നു. ആശയാവിഷ്കാരത്തില്‍ സഹായകമായത് തന്റെയുള്ളിലുള്ള പുരോഗമന ആശയമാണെന്ന് അദ്ദേഹം മറയില്ലാതെ തുറന്നുപറഞ്ഞിരുന്നു.
അഭ്രപാളികളില്‍ അനശ്വരനായ മുത്തച്ഛന്
12:56 AM Jan 21, 2021 | Deepika.com