മുണ്ടക്കയം: മകനും മരുമകളും ദിവസങ്ങളോളം വീട്ടിനുള്ളിൽ നായ്ക്കൊപ്പം പൂട്ടിയിട്ടതിനെത്തുടർന്നു ഭക്ഷണവും വെള്ളവും കിട്ടാതെ അച്ഛൻ മരിച്ചു. മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽക്കാർ വെള്ളവും ഭക്ഷണവും കൊടുക്കാതിരിക്കാനാണ് ഇതേവീട്ടിൽ താമസിക്കുന്ന ഇളയ മകൻ അച്ഛനമ്മമാർ കിടന്ന കട്ടിലിൽ കടിക്കുന്ന നായയെ പൂട്ടിയിട്ടത്.
മുണ്ടക്കയം പഞ്ചായത്ത് ഒൻപതാം വാർഡ് അസംബനിയിലാണു സംഭവം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊടിയിൽ വീട്ടിൽ പൊടിയനാണ് (80) ചൊവ്വാഴ്ച മരിച്ചത്. മനോനില തെറ്റിയ ഭാര്യ അമ്മിണിയെ (76) കോട്ടയം മെഡിക്കൽ കോളജ് മാനസികരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം ആശാവർക്കർമാരും പാലിയേറ്റീവ് കെയർ അംഗങ്ങളും വിവരം അറിഞ്ഞെത്തിയപ്പോഴണ് ഇവരുടെ ദയനീയാവസ്ഥ കണ്ടറിയുന്നത്.
വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം സിനിമോൾ തടത്തിൽ മുണ്ടക്കയം പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴേയ്ക്കും മകൻ ഒളിവിൽ പോയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പോലീസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് എന്നിവരുടെയും നേതൃത്വത്തിൽ ഇരുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പൊടിയൻ മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ മുണ്ടക്കയം പഞ്ചായത്ത് ശ്മശാനത്തിൽ ദഹിപ്പിച്ചു.
പ്രായാധിക്യം മൂലം അമ്മിണിക്കും പൊടിയനും ജോലിക്കു പോകാൻ പറ്റാതായതോടെയാണ് വീട്ടിൽ ഒറ്റപ്പെട്ടത്.
മാതാപിതാക്കളെ നായയ്ക്കൊപ്പം പൂട്ടിയിട്ടു; അച്ഛൻ വിശന്നു മരിച്ചു
12:56 AM Jan 21, 2021 | Deepika.com