കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി കോഴിക്കോട് ജില്ലയിൽനിന്ന് മത്സരിച്ചേക്കും. കുന്നമംഗലമാണ് അബ്ദുള്ളക്കുട്ടിക്കായി പാർട്ടി കണ്ടെത്തിയിരിക്കുന്നത്. അബ്ദുള്ളക്കുട്ടിക്കു പുറമേ ജില്ലയിലെ മറ്റു ശക്തികേന്ദ്രങ്ങളിൽ മത്സരിപ്പിക്കേണ്ട മൂന്നുവീതം പേരുടെ പട്ടിക തയാറാക്കി കേന്ദ്രനേതൃത്വത്തിന് അയച്ചുകഴിഞ്ഞു.
സിപിഎം ഉരുക്കുകോട്ടയായ ഒളവണ്ണ പഞ്ചായത്ത് ഉള്‍പ്പെടുന്ന കുന്നമംഗലത്ത് സിപിഎമ്മില്‍നിന്നു വിട്ടുവന്ന അബ്ദുള്ളക്കുട്ടിയുടെ സ്വീകാര്യതകൂടി പ്രധാന ചര്‍ച്ചയാകും. ന്യൂനപക്ഷവോട്ടുകളുടെ കരുത്തിലാണ് പി.ടി.എ. റഹീം ഇവിടെ വിജയിച്ചുകയറാറ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മുന്‍ ഡിസിസിപ്രസിഡന്റ് കെ.സി. അബുവിനെ വെട്ടി ടി. സിദ്ദിഖായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഇവിടെയും സാമുദായിക സമവാക്യമാണ് മുന്നണികള്‍ നോക്കിയത്. ഈ സാഹചര്യത്തിലാണ് ബിജെപി സാമുദായിക പിന്തുണകൂടി ലക്ഷ്യമിടുന്നത്. ജില്ലയിൽ അഞ്ചു മണ്ഡലങ്ങളിലാണ് ഇത്തവണ ബിജെപി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ദീപികയോട് പറഞ്ഞു.
ശബരിമല സമരത്തില്‍ സജീവസാന്നിധ്യമായിരുന്ന ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയെ എലത്തൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കുമെന്നാണ് വിവരം. കോഴിക്കോട് നോര്‍ത്തില്‍ എം.ടി. രമേശിന്റെ പേരാണ് പരിഗണനയിലുള്ളത്. അതേസമയം ഇക്കാര്യത്തില്‍ രമേശിന് താത്പര്യമില്ലെന്നറിയുന്നു. ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് വടകരയില്‍ സീറ്റ് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. കൊയിലാണ്ടിയില്‍ ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്.
എ.പി. അബ്ദുള്ളക്കുട്ടിയെ കുന്നമംഗലത്ത് മത്സരിപ്പിക്കാന്‍ നീക്കം
12:56 AM Jan 21, 2021 | Deepika.com