കോഴിക്കോട്: ഒരു വിഭാഗം ശക്തമായി എതിർക്കുമ്പോഴും വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ വനിതാസ്ഥാനാർഥികളെ രംഗത്തിറക്കണമെന്ന ആവശ്യത്തിനു മുസ്ലിം ലീഗിൽ മേൽക്കൈ. വനിതാലീഗിനു പുറമെ യൂത്ത് ലീഗും വനിതാ സ്ഥാനാർഥികൾ വേണമെന്ന ആവശ്യത്തെ പിന്തുണച്ചതോടെയാണ് ചർച്ച സജീവമായത്.
വനിതകളെ മത്സര രംഗത്തിറക്കണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് നേതാക്കൾ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ സമയം ചോദിച്ചു കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതു സംബന്ധിച്ച് പ്രമേയം പാസാക്കുന്നതും വനിതാ ലീഗ് നേതാക്കളുടെ പതിവാണ്.
ഇത്തവണ മത്സരിക്കാൻ കൂടുതൽ സീറ്റുവേണമെന്ന ആവശ്യം യുഡിഎഫ് അംഗീകരിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ കണക്കുക്കൂട്ടൽ. അതുകൊണ്ടുതന്നെ വനിതാസ്ഥാനാർഥികളെ രംഗത്തിറക്കാൻ പറ്റിയ സാഹചര്യമാണിതെന്ന് വനിതാലീഗ് നേതാക്കളും കരുതുന്നു. ഹൈദരലി ശിഹാബ് തങ്ങൾ വിഷയത്തെ സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ, എം.കെ. മുനീർ,പി.വി. അബ്ദുൾ വഹാബ് തുടങ്ങിയ നേതാക്കൾക്ക് വനിതകൾ മത്സര രംഗത്തിറങ്ങുന്നതിനോട് എതിർപ്പില്ല. എന്നാൽ ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. അബ്ദുൾ മജീദ്, സി. മായിൻ ഹാജി തുടങ്ങിയ നേതാക്കൾക്ക് ഇതിനോട് എതിർപ്പാണ്.
മുസ്ലിം പണ്ഡിത കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ ഇ.കെ. വിഭാഗത്തിനാണ് മുസ്ലിം ലീഗിനുമേൽ നിയന്ത്രണമുള്ളത്. ഇവരാകട്ടെ വനിതകളെ രംഗത്തിറക്കുന്നതിനോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. എന്നാൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുനിസിപ്പൽ,പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങളിൽ വനിതാ ലീഗ് നേതാക്കൾ ഭരണം നടത്തുമ്പോൾ നിയമസഭയിൽ മാത്രമെന്തിന് അയിത്തമെന്ന ചോദ്യമാണ് വനിതാ ലീഗ് നേതാക്കളുന്നയിക്കുന്നത്.
വനിതാ സ്ഥാനാർഥിത്വത്തെ ചൊല്ലി മുസ്ലിം ലീഗിൽ സമ്മർദം ശക്തം
12:56 AM Jan 21, 2021 | Deepika.com