കൊച്ചി: യുഡിഎഫ് പാളയം വിട്ടേക്കുമെന്നു സൂചന നല്കി മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.വി. തോമസ്. 23നു പത്രസമ്മേളനം നടത്തി കടുത്ത തീരുമാനം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം ദീപികയോടു പറഞ്ഞു.
പാർട്ടിയിൽ ലഭിക്കേണ്ട പരിഗണന ലഭിച്ചില്ല. സിറ്റിംഗ് എംപിയായിട്ടും ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു. ഇത് എന്തിന്റെ പേരിലാണെന്നു മനസിലായിട്ടില്ല. പാർട്ടിയിൽ എല്ലാം ഗ്രൂപ്പാണ്. ഗ്രൂപ്പില്ലാത്തതിന്റെ പേരിൽ മാത്രമാണു പാർട്ടിയിൽ ഒതുക്കപ്പെടുന്നതെന്നും കെ.വി. തോമസ് പറഞ്ഞു.
കോണ്‍ഗ്രസ് പാർട്ടിയെ സ്നേഹിക്കുന്നത് ആത്മാർഥമായിട്ടാണ്. പാർട്ടിയിൽ നിർത്തില്ലെന്നു ചിലർ വാശി പിടിച്ചാൽ എന്തു ചെയ്യും. എല്ലാം ശനിയാഴ്ച പറയും. രണ്ടാഴ്ച മുന്‍പു കോണ്‍ഗ്രസിലെ സീനിയർ നേതാക്കളെ കണ്ട് ഇതു സംബന്ധിച്ചു സംസാരിച്ചു. തന്റെ തീരുമാനം അവരോടു പറഞ്ഞിട്ടുണ്ട്. ഒരു തീരുമാനം പ്രഖ്യാപിച്ചശേഷം കുറ്റം പറയരുതെന്നും അറിയിച്ചതായി കെ.വി. തോമസ് വ്യക്തമാക്കി.
അതേസമയം കെ.വി. തോമസ് കോൺഗ്രസ് വിട്ടു വന്നാൽ സ്വാഗതം ചെയ്യുമെന്നു സിപിഎം നേതാക്കൾ സൂചന നല്കി. എറണാകുളത്തോ വൈപ്പിനിലോ അദ്ദേഹത്തിനു സീറ്റ് നല്‍കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റ് നിഷേധിച്ചപ്പോൾ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടു തോമസ് പരാതി പറഞ്ഞിരുന്നു. പാർട്ടിയിൽ ഉചിതമായ സ്ഥാനം കിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നു. പാർട്ടി പത്രത്തിന്റെയും ചാനലിന്റെയും എംഡി സ്ഥാനം നല്‍കിയെങ്കിലും അദ്ദേഹം ഒട്ടും തൃപ്തനല്ല.
ഇടതുപക്ഷത്തേക്കു പോകുന്നതിനു കെ.വി. തോമസിനു മുന്നിൽ വിലങ്ങുതടികളൊന്നുമില്ല. സിപിഎം നേതൃത്വവുമായി നേരത്തെതന്നെ നല്ലബന്ധത്തിലാണ്. അതിനിടെ അദ്ദേഹത്തെ പിന്തിരിപ്പിക്കാനുളള ശ്രമങ്ങൾ കോൺഗ്രസിൽ തുടങ്ങിയിട്ടുണ്ട്.
അഞ്ചുതവണ ലോക്സഭയിലേക്കും രണ്ടുതവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട 74 കാരനായ കെ.വി. തോമസ്, എ.കെ. ആന്റണി മന്ത്രിസഭയിലും മൻമോഹൻ സിംഗ് മന്ത്രിസഭയിലും അംഗമായിരുന്നു.
പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നു മുല്ലപ്പള്ളി
കൊച്ചി: കെ.വി. തോമസുമായി ബന്ധപ്പെട്ടുയരുന്ന വാർത്തകളിൽ സങ്കടമുണ്ടെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. മാഷുമായി ഏറെക്കാലമായുള്ള ബന്ധമാണുള്ളത്. ദിവസവും വിളിക്കുമായിരുന്നു. അത്രമാത്രം സ്നേഹബന്ധമുണ്ട്. ഇപ്പോഴത്തെ വാർത്തകൾ വന്നശേഷം വിളിച്ചിട്ടില്ല. കോണ്‍ഗ്രസിനെ മറന്നുള്ള തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു തോന്നുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും മുല്ലപ്പളളി വ്യക്തമാക്കി.
സ്വാഗതം ചെയ്യും: സിപിഎം
കൊച്ചി: കെ.വി. തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്നും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കാര്യങ്ങള്‍ നേതൃത്വം ചര്‍ച്ചചെയ്യുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്. കെവി. തോമസുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും മോഹനന് പറഞ്ഞു.
കെ.വി. തോമസ് കോൺഗ്രസ് വിട്ടേക്കുമെന്ന് സൂചന
12:56 AM Jan 21, 2021 | Deepika.com