തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിറക്കി വിദേശത്തു നിന്നു വായ്പ എടുത്തതിൽ ഗുരുതര ക്രമക്കേട് സിഎജി കണ്ടെത്തിയ സാഹചര്യത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് എജി ഓഫീസും ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ എക്സിറ്റ് മീറ്റിംഗ് ചേർന്നിട്ടില്ലെന്നും മിനിറ്റ്സ് ലഭിച്ചിട്ടില്ലെന്നും അടിയന്തര പ്രമേയ ചർച്ചയിൽ ധനമന്ത്രി മറുപടി നൽകി. മിനിറ്റ്സ് അയച്ചിട്ടുണ്ടോയെന്ന് അറിയാൻ ആവശ്യമെങ്കിൽ തപാൽ രേഖകൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ധനസെക്രട്ടറി ഒഴികെയുള്ള ധന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത എക്സിറ്റ് മീറ്റിംഗ് ചോർന്നിട്ടുണ്ടെന്നും ഇതിന്റെ മിനിറ്റ്സ് ഹാജരാക്കാമെന്നും പ്രതിപക്ഷത്തെ വി.ഡി. സതീശൻ വെല്ലുവിളിച്ചു. മിനിറ്റ്സ് സിഎജി ധനവകുപ്പിന് അയച്ചിരുന്നു. ഇതു ഹാജരാക്കാം. ധനമന്ത്രി ഗവർണറേയും നിയമസഭയേയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
കിഫ്ബിയിലെ മസാല ബോണ്ട് ക്രമക്കേട് ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ചു കോണ്ഗ്രസിലെ വി.ഡി. സതീശനാണ് അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയത്. എന്നാൽ, ഇക്കാര്യം ചർച്ച ചെയ്യാമെന്നു ധനമന്ത്രി പറഞ്ഞതോടെ ഇക്കാര്യം ഉച്ചയ്ക്ക് 12ന് ചർച്ച ചെയ്യാനെടുക്കുകയായിരുന്നു.
കിഫ്ബിക്കെതിരായ പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ തുടർച്ചയാണ് കിഫ്ബിയുടെ മസാല ബോണ്ട് വഴി വിദേശത്തുനിന്നു പണം വായ്പ എടുത്തതെന്ന സിഎജി നിരീക്ഷണമെന്നു വി.ഡി. സതീശൻ ആരോപിച്ചു. ആർട്ടിക്കിൾ 293 പ്രകാരം സംസ്ഥാനത്തിന് രാജ്യത്തിന് അകത്തുനിന്നു മാത്രമേ കടമെടുക്കാൻ വ്യവസ്ഥയുള്ളു. മൂന്നു പേജുകൾ ഡൽഹിയിൽ നിന്നു എഴുതിച്ചേർത്തെന്ന ധനമന്ത്രിയുടെ വാദം തെറ്റാണ്. 2017 ൽ മോദി സർക്കാരിന്റെ കടമെടുപ്പിനെ വിമർശിച്ചും സിഎജി റിപ്പോർട്ട് നൽകിയിരുന്നു. സിഎജിയെ രാഷ്ട്രീയമായി അപമാനിക്കാനാണു ശ്രമമെന്നും സതീശൻ ആരോപിച്ചു.
ഭരണഘടനാ വിരുദ്ധമായ പ്രഖ്യാപനമാണ് സർക്കാർ ചെയ്തതെങ്കിൽ സംസ്ഥാന സർക്കാർ ഇപ്പോൾ ബാക്കിയുണ്ടാകുമോയെന്നായിരുന്നു ജയിംസ് മാത്യു ചോദിച്ചത്. ധനമന്ത്രിയുടെ തെറ്റായ നടപടികളെയാണ് എജി ചോദ്യം ചെയ്തതെന്നു മോൻസ് ജോസഫും പറഞ്ഞു. കിഫ്ബി മസാല ബോണ്ട് വഴി ഹവാല- റിവേഴ്സ് ഹവാല ഇടപാടിന് വഴിവയ്ക്കുന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നു വി.ടി. ബൽറാം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകാതെ തെറ്റിദ്ധരിപ്പിക്കുകയും ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി രാജി ആവശ്യപ്പെട്ടു നിയമസഭയിൽ വാക്കൗട്ട് നടത്തുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സിഎജി റിപ്പോർട്ട്: ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ വാക്കൗട്ട്
12:56 AM Jan 21, 2021 | Deepika.com